സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രൂപീകരിച്ച സ്ത്രീ ജീവനക്കാരുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവിലെ (WCC) ഒരു സ്ഥാപകാംഗത്തിന് സ്ഥാപിത താത്പര്യമുണ്ടായെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം. സംഘടന രൂപീകരിച്ചവരിൽ ഒരാൾ WCC വിട്ടുപോയെന്നും പിന്നീട് ഇവർക്ക് മാത്രം അവസരങ്ങൾ ലഭിച്ചുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സിനിമയിലെ വനിതാ ജീവനക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പരാമർശം.
സംഘടന വിട്ടുപോയ സ്ഥാപകാംഗം സിനിമയിലെ സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഇല്ലെന്ന് പ്രചരിപ്പിച്ചു. ഇതോടെ ഈ അംഗത്തിന് മാത്രം സ്ഥിരമായി സിനിമയിൽ അവസരം ലഭിച്ചു. സിനിമയിലെ പുരുഷന്മാർക്കെതിരെ അവർ സംസാരിച്ചില്ല. മറ്റ് WCC അംഗങ്ങൾ സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെടുകയും ചെയ്തു. wccയിൽ അംഗമായ നടിമാരെ സിനിമയിൽ ഉൾപ്പെടുത്താൻ നിർമാതാക്കൾ പേടിച്ചു. വിമൻ ഇൻ സിനിമാ കളക്ടീവിൽ ഭാഗമായവരെ സിനിമയിൽ എടുത്താൽ അമ്മ സംഘടനയിലെ ശക്തരായ അംഗങ്ങൾ കുറ്റപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ വിശ്വസിച്ചുവെന്നും മൊഴികളുണ്ട്. സീരിയൽ സംഘടനയായ ‘ആത്മ’ക്കെതിരെയും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുണ്ട്.
സിനിമയിലെ മാഫിയ സംഘത്തെക്കുറിച്ച് സംസാരിച്ച പ്രമുഖ നടനെതിരെ പ്രതികാര നടപടി. ഈ നടനെ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ ശ്രമങ്ങളുണ്ടായെന്നും ഹേമാ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
നടുക്കുന്ന ലൈംഗിക അതിക്രമങ്ങളുടെ നേർസാക്ഷ്യമാണ് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. 289 പേജുകൾ പുറത്തുവന്നതിൽ സിനിമയിലെ സ്ത്രീ ജീവനക്കാർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും ശാരീരീക-മാനസിക പീഡനങ്ങളുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മലയാള സിനിമയിലേക്ക് സ്ത്രീകൾ കടന്നുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിട്ടുവീഴ്ചയ്‌ക്ക് പലപ്പോഴും തയ്യാറാകേണ്ടി വരുന്നു. വഴങ്ങാത്തവർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.















