ചെന്നൈ : തമിഴ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നടിച്ച് തമിഴ് നടി സനം ഷെട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. കാസ്റ്റിംഗ് കൗച്ചിന്റെ പ്രശ്‌നങ്ങൾ തമിഴ് സിനിമയിലുമുണ്ടെന്നാണ് തമിഴ് നടി സനം ഷെട്ടി അഭിപ്രായപ്പെട്ടു.
ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. കൊൽക്കത്ത ബലാത്സംഗ കൊലപാതക കേസിനെ തുടർന്ന് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെ അപലപിച്ച് റാലിക്ക് അനുമതി തേടാനെത്തിയതായിരുന്നു അവർ.
“ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ എനിക്കറിയില്ല. എന്നാൽ ഈ നീക്കത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇത്തരമൊരു റിപ്പോർട്ട് കൊണ്ടുവന്നതിന് ജസ്റ്റിസ് ഹേമയ്‌ക്കും കേരള സർക്കാരിനും നന്ദി അറിയിക്കുന്നു. തമിഴ് സിനിമാ ലോകത്തും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. ഇല്ലെന്ന് ആർക്കും പറയാനാവില്ല. ഞാൻ എന്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് സംസാരിക്കുന്നത്,‘‘എനിക്കു പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വഴങ്ങേണ്ടി വരുമെന്നു ബോധ്യപ്പെട്ടതോടെ പല സിനിമകളും വേണ്ടെന്നു വച്ചു. ”അവർ പറഞ്ഞു.
“അഡ്ജസ്റ്റ്‌മെൻ്റാണ് അവസരം ലഭിക്കാനുള്ള ഏക മാർഗമെന്ന ക്രൂരമായ സാഹചര്യത്തിനെതിരെ ഞാൻ ശബ്ദമുയർത്തുകയാണ്. എന്നാൽ സിനിമാ മേഖലയിലെ എല്ലാവരും ഇങ്ങനെയല്ല. സ്ത്രീകൾ മാത്രമല്ല; പുരുഷന്മാരും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നു. അഡ്ജറ്റ്സ്മൻഡ് ചെയ്താൽ മാത്രം ഫോട്ടോ എടുക്കാൻ അവസരമുണ്ടെങ്കിൽ, അവിടെ തുപ്പിയിട്ട് പുറത്തേക്ക് പോകുക. ഇതുപോലൊരു സിനിമ ഞങ്ങൾക്ക് വേണ്ട. നിങ്ങൾ സ്വയം വിശ്വസിക്കുന്നുവെങ്കിൽ, അവസരങ്ങൾ നിങ്ങളെ പിന്തുടരും, ”അവർ കൂട്ടിച്ചേർത്തു. സംഭവം നടന്നപ്പോൾ എന്തുകൊണ്ടാണ് ഇരകൾ തുറന്നുപറയാത്തതെന്ന് ആളുകൾ ചോദിക്കുന്നുണ്ടെന്നും സനം എടുത്തു പറഞ്ഞു.
കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലും സിനിമാ മേഖലയിലെ ചൂഷണത്തിനുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും സനം തീരുമാനിച്ചിട്ടുണ്ട്.
“ലോകമെമ്പാടും സ്ത്രീകളും പെൺകുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. പുരുഷന്മാരും പ്രായപൂർത്തിയാകാത്തവരും ലൈംഗിക പീഡനത്തിന് ഇരയാകുന്നു. പശ്ചിമ ബംഗാളിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തഞ്ചാവൂർ ജില്ലയിൽ ഒരു യുവതിയും കൃഷ്ണഗിരി ജില്ലയിൽ ഒരു സ്‌കൂൾ വിദ്യാർത്ഥിനിയുമാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഈ ക്രൂരതകൾ അവസാനിപ്പിക്കണം. അതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണം.കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ സമരം നടത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.
അതിനായി നവീൻ നങ്ങയ്യാർ ഫൗണ്ടേഷൻ എന്ന സംഘടനയിലൂടെ ഞങ്ങൾ ഈ മാസം 24ന് ചെന്നൈ വള്ളുവർ കോട്ടത്തിന് സമീപം വൈകിട്ട് ഏഴ് മണി മുതൽ ഒമ്പത് മണി വരെ പ്രതിഷേധിക്കാൻ പോവുകയാണ്. ഞങ്ങൾ പോലീസിൽ നിന്ന് അനുമതി തേടിയിട്ടുണ്ട്.” സനം പറഞ്ഞു















