ശ്രീനഗർ: കശ്മീരി പണ്ഡിറ്റ് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സർവാനന്ദ കൗൾ പ്രേമിയുടെയും മകൻ വീരേന്ദർ കൗളിന്റെയും കൊലപാതകക്കേസ് വീണ്ടും അന്വേഷിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (SIA) ഒൻപത് ഇടങ്ങളിൽ പരിശോധന നടത്തി. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ല കേന്ദ്രീകരിച്ചാണ് പരിശോധനയെന്നാണ് വിവരം.
1990 ഏപ്രിൽ അവസാനത്തിലാണ് സർവാനന്ദ കൗൾ പ്രേമി(65)യെയും മകൻ വീരേന്ദറെയും(27) ഇസ്ലാമിസ്റ്റുകൾ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. കൊലപാതകം കശ്മീരി പണ്ഡിറ്റ് സമൂഹത്തെ ലക്ഷ്യമിട്ടുള്ള ജിഹാദി ആക്രമണങ്ങളുടെ ഭാഗമായിരുന്നു കൊലപാതകം.
ആരാണ് സർവാനന്ദ കൗൾ പ്രേമി’?
കശ്മീരിലെ പ്രമുഖ കവിയും എഴുത്തുകാരനും പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായിരുന്നു സർവാനന്ദ കൗൾ പ്രേമി. കശ്മീരി, ഹിന്ദി, ഉറുദു, സംസ്കൃതം, പേർഷ്യൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം സാഹിത്യത്തിനൊപ്പം സാമൂഹിക സൗഹാർദത്തിനും ദേശീയ ഐക്യത്തിനുമായി പ്രവർത്തിച്ചിരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ‘ഗീതാഞ്ജലി’, ഭഗവദ്ഗീത, രാമായണം തുടങ്ങിയ കൃതികൾ കശ്മീരിയിലേക്ക് അദ്ദേഹം പരിഭാഷപ്പെടുത്തിയിരുന്നു.
തീവ്രവാദ ഭീഷണി ശക്തമായിരുന്ന സമയത്തും സ്വന്തം നാട്ടിൽ തുടരാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. പാലായനം ചെയ്യാൻ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും കശ്മീരിന്റെ മതസൗഹാർദ പാരമ്പര്യത്തിൽ വിശ്വാസമർപ്പിച്ചാണ് അദ്ദേഹം അവിടെ തുടർന്നതെന്ന് ചരിത്രരേഖകൾ പറയുന്നു.
വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നീട് മൃതദേഹങ്ങൾ കണ്ടെത്തി
1990 ഏപ്രിൽ 29ന് രാത്രിയിലാണ് ആയുധധാരികൾ പ്രേമിയുടെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷം പണവും സ്വർണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നു.
തുടർന്ന് പ്രേമിയെയും മകൻ വീരേന്ദറിനെയും വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോയി. പിതാവിനെ ഒറ്റയ്‌ക്ക് വിടാൻ ഭയന്ന വീരേന്ദർ അദ്ദേഹത്തോടൊപ്പം പോകുകയായിരുന്നു. ദിവസങ്ങൾക്കുശേഷം മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന് മുമ്പ് ഇരുവരെയും ക്രൂരമായി പീഡിപ്പിച്ചിരുന്നതായും വ്യക്തമാക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.
ദൂരു പൊലീസ് സ്റ്റേഷനിലെ കേസ്; അന്വേഷണം SIAയ്‌ക്ക്
അനന്ത്നാഗിലെ ദൂരു പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വർഷങ്ങൾക്കുശേഷം കേസിന്റെ അന്വേഷണം സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് കൈമാറുകയായിരുന്നു.
1990കളുടെ തുടക്കത്തിൽ കശ്മീരിൽ കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന കൊലപാതകങ്ങൾ, ഭീഷണികൾ, തീവ്രവാദ ആക്രമണങ്ങൾ എന്നിവയെക്കുറിച്ച് വീണ്ടും അന്വേഷണം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പഴയ കേസിലും എസ്ഐഎയുടെ ഇടപെടൽ.
36 വർഷത്തിന് ശേഷം വീണ്ടും അന്വേഷണം
പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും പ്രേമിയുടെയും മകൻ വീരേന്ദറിന്റെയും കൊലപാതകം കശ്മീരി പണ്ഡിറ്റ് സമൂഹത്തിന് ഇന്നും നടുക്കുന്ന ഓർമ്മയാണ്. 2022ൽ ജമ്മു കശ്മീർ ഭരണകൂടം സർവാനന്ദ കൗൾ പ്രേമിക്ക് മരണാനന്തര ബഹുമതിയായി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചിരുന്നു.















