തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷവും സർക്കാർ മൗനം തുടരുന്നതിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ പൊതു സമൂഹത്തിൽ ഏറെ ആശങ്ക ഉണ്ടാക്കിയ സംഭവമാണിത്. ഇതിന്റെ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ തന്നെയാണ് ശ്രമിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ ഭാഗങ്ങളും പുറത്തുവിടാതെയാണ് സർക്കാർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവരാവകാശ കമ്മീഷൻ നിർദേശിച്ച ഭാഗങ്ങളേക്കാൾ കൂടുതൽ വിവരങ്ങൾ സർക്കാർ മറച്ചുവച്ചു. ഇത് ചെയ്യാൻ സർക്കാർ കാണിച്ച താൽപ്പര്യം ആരെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് സർക്കാർ തന്നെ വ്യക്തമാക്കണം. ഇരകളെ രക്ഷിക്കാൻ എന്ന പേരിൽ വേട്ടക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ എടുത്തിരിക്കുന്നത്.
സ്ത്രീകൾക്ക് മാനം മര്യാദയ്‌ക്ക് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലില്ല. സർക്കാരിന് ഭരണത്തിൽ തുടരാനുള്ള ധാർമിക അവകാശം ഇല്ലെന്ന് ഇതിലൂടെ വ്യക്തമാണ്. സാംസ്കാരിക വകുപ്പ് മന്ത്രി ഇപ്പോഴും ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. മണ്ടൻ പ്രസ്താവനകളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. കോടതിയുടെ പരിധിയിലുള്ള വിഷയമാണ്, ഞങ്ങൾക്കിനി ഒന്നും പറയാനില്ല എന്നൊക്കെയുള്ള ന്യായങ്ങളാണ് അദ്ദേഹം നടത്തുന്നത്.
ഈ സർക്കാരിന് എത്ര കാലം ജനങ്ങളുടെ മുന്നിൽ പിടിച്ച് നിൽക്കാനാകും. സ്ത്രീകൾക്കും സംരക്ഷണം ഒരുക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് പിണറായി വിജയൻ സർക്കാർ ഭരണത്തിലേറിയത്. എന്നാൽ കുറ്റവാളികളെ സംരക്ഷിക്കുന്ന രീതിയാണ് പിണറായി സർക്കാരിനുള്ളത്. മുടന്തൻ ന്യായങ്ങൾ മാറ്റി സർക്കാർ നടപടി സ്വീകരിക്കണം. പ്രതികൾക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും വി മുരളീധരൻ പറഞ്ഞു.















