നടൻ അലൻസിയർക്കെതിരെ ആരോപണവുമായി യുവനടി ദിവ്യ ഗോപിനാഥ്. ആഭാസം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്നും ഇതിനെതിരെ അമ്മ സംഘടനയിൽ പരാതി നൽകിയിട്ട് ഒരു ഫലവുമുണ്ടായില്ലെന്നും നടി പറഞ്ഞു.
“2018-ലാണ് അലൻസിയർക്കെതിരെ അമ്മയിൽ പരാതി നൽകിയത്. പക്ഷേ ഒരു നടപടിയും സ്വീകരിച്ചില്ല. ലൊക്കേഷനിൽ വച്ച് അയാൾ കടന്നുപിടിക്കാൻ ശ്രമിച്ചു. അന്നത്തെ ജനറൽ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. സംഘടനയ്‌ക്ക് ഉള്ളിലുള്ള എല്ലാ സ്ത്രീകളും സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് സംഘടനയുടെ ഉത്തരവാദിത്തമാണ്. അലൻസിയർക്ക് നഷ്ടമാകാനൊന്നുമില്ല. എന്നാൽ എനിക്ക് അവസരങ്ങൾ നഷ്ടമായി”.
ഇടവേള ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അലൻസിയർ മാപ്പ് പറഞ്ഞല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പേരിനൊരു നടപടി പോലും എടുത്തിട്ടില്ല. അന്ന് അയാൾക്കെതിരെ നടപടി എടുത്തിരുന്നെങ്കിൽ കഴിഞ്ഞ വർഷം പുരസ്കാര വേദിയിൽ വച്ച് സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ അയാൾ സംസാരിക്കില്ലായിരുന്നു. നടിമാർക്ക് സുരക്ഷ ഉറപ്പാക്കാൻ സംഘടന തയ്യാറാകണമെന്നും ദിവ്യ ഗോപിനാഥ് പ്രതികരിച്ചു.















