ഗാന്ധിനഗർ : ഗുജറാത്തിൽ മഴക്കെടുതികൾ ശക്തമായി . ഗുജറാത്ത് 40,000-ത്തിലേറെ പേരെയാണ് ഒഴിപ്പിച്ചത്. വഡോദര നഗരത്തിലാണ് പ്രളയം കൂടുതൽ രൂക്ഷം. സംസ്ഥാനത്ത് 10 ദിവസത്തോളമായി പെയ്യുന്ന കനത്ത മഴയാണ് വ്യാപക നാശത്തിന് ഇടയാക്കിയത്. അതേസമയം പ്രളയത്തിൽ സർവ്വസമ്പാദ്യവും നഷ്ടമായവർക്ക് ആശ്വാസമേകുകയാണ് ഇവിടുത്തെ സ്വയംസേവകർ .
ആർ എസ് എസും, മറ്റ് അനുബന്ധ സംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. വെള്ളത്തിൽ മുങ്ങിയ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളെയും, കുട്ടികളെയും ഉൾപ്പെടെ രക്ഷപ്പെടുത്താൻ സ്വയംസേവകർ മുന്നിലുണ്ട്. ജാംനഗറിൽ മാത്രം നൂറോളം പേരെയാണ് സ്വയം സേവകർ രക്ഷപ്പെടുത്തിയത് . സുരക്ഷാ ക്യാമ്പുകളിൽ അഭയം തേടിയവർക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുകയും ചെയ്യുന്നുണ്ട്.
രാജ്‌കോട്ടിൽ ഇതിനായി ഒരു അടുക്കള തന്നെ സജ്ജമാക്കി പ്രതിദിനം 1,000 ആളുകൾക്ക് ഭക്ഷണം നൽകുന്നു. ഏകദേശം 150 സന്നദ്ധപ്രവർത്തകർ തങ്കരയിലും ജാംനഗറിലും ഭക്ഷണ വിതരണത്തിൽ ഏർപ്പെടുന്നുണ്ട്.
വഡോദരയിൽ, ഡോ. ഹെഡ്‌ഗേവാർ സേവന സമിതിയാണ് ഒഴിപ്പിക്കലിലും ഭക്ഷണ വിതരണത്തിലും മുൻപന്തിയിലുള്ളത്. വഡോദരയിൽ ഇത്രയും രൂക്ഷമായ വെള്ളപ്പൊക്കം അഭൂതപൂർവമാണെന്ന് കമ്മിറ്റിയിൽ നിന്നുള്ള ദീപ് അഗർവാൾ പറഞ്ഞു. ദുരന്തത്തെ നേരിടാൻ സംസ്ഥാനത്തെ സഹായിക്കാൻ സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.















