ഇന്ന് ലോക നാളികേര ദിനം. കേരം തിങ്ങും കേരള നാട്ടിൽ കേരം പേരിൽ മാത്രമായി ഒതുങ്ങുകയാണ്. എന്നാൽ രാജ്യത്ത് തെങ്ങ് കൃഷിയിൽ കുതിപ്പ് നടത്തുന്നത് ഗുജറാത്താണ്.
കേരളത്തിൽ തെങ്ങൊന്നിൽ പ്രതിവർഷം 12 കുല കിട്ടുമ്പോൾ ഗുജറാത്തിൽ വെട്ടുന്നത് 18 കുലയാണ്. കേരളത്തിൽ തേങ്ങയ്‌ക്ക് ശരാശരി വില 20 രൂപയാണെങ്കിൽ ഗുജറാത്തിൽ ഇത് 30 രൂപയാണ്. മൂപ്പെത്തുമ്പോഴാണ് കേരളത്തിൽ തേങ്ങ പറിക്കുന്നതെങ്കിൽ ഗുജറാത്തുകാർ കരിക്ക് വെട്ടിയാണ് കാശ് കൊയ്യുന്നത്.
തെങ്ങ് കർഷകർക്ക് ഗുജറാത്ത് സർക്കാർ സഹായം നൽകുന്നുണ്ട്. ഹെക്ടറിന് 37,500 രൂപ വരെയാണ് സഹായം നൽകുന്നത്. തെങ്ങ് കൃഷി വ്യാപ്തിയിൽ മാത്രമാണ് കേരളം ഒന്നാമത്. നാളികേര ഉത്പാദനത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൃഷി വ്യാപ്തിയിൽ കർണാടകയാണ് രണ്ടാം സ്ഥാനത്ത്.
കേരളത്തിൽ 7.6 ലക്ഷം ഹെക്ടറിലാണ് തെങ്ങ് കൃഷി ചെയ്യുന്നതെങ്കിൽ ഗുജറാത്തിൽ 25,000 ഹെക്ടറിൽ മാത്രമാണ് കൃഷിയുള്ളത്. എന്നാൽ വരുമാനത്തിൽ കുതിപ്പ് നേടുന്നത് ഗുജറാത്താണ്. ഒരു തെങ്ങിൻകുല മൂപ്പെത്താൻ 12 മാസം വേണം. കേരളത്തിൽ കരിക്ക് വെചട്ടുന്നത് 6-7 മാസമെടുത്താണ്. ഗുജറാത്തിൽ 4-5 മാസം മൂപ്പിൽ കരിക്ക് വെട്ടും. വെള്ളം മാത്രമാകും അതിലുണ്ടാവുക. അഞ്ച് മാസത്തിനുള്ളിൽ കരിക്ക് വെട്ടുന്നതിനാൽ കൂടുതൽ പൂങ്കുലകൾ ലഭിക്കുന്നു. പ്രതിവർഷം 250-300 കരിക്ക് അവർ ഉത്പാദിപ്പിക്കുന്നു. കർഷകന് ശരാശരി 30 രൂപ ലഭിക്കുന്നു. 2022 വരെ നാളികേര ഉത്പാദനത്തിൽ കേരളം ഒന്നാമതായിരുന്നു. ഇപ്പോൾ കർണാടകയ്‌ക്കും തമിഴ്നാടിനും പിന്നിലാണ് കേരളത്തിന്റെ സ്ഥാനം. കർണാടക പ്രതിവർഷം 726 കോടിയും തമിഴ്നാട് 579 കോടി, കേരളം 565 കോടി രൂപ എന്നിങ്ങനെയാണ് ഉത്പാദനം.
2009-ല്‍ ഏഷ്യ-പസഫിക് മേഖലയിലെ നാളികേരം ഉത്പ്പാദിപ്പിക്കുന്ന രാജ്യങ്ങളെ തമ്മില്‍ ഏകോപിപ്പിക്കുന്ന ഒരു ഇന്‍റര്‍-ഗവണ്‍മെന്‍റല്‍ സ്ഥാപനമായ ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്യൂണിറ്റിയാണ് ‘ലോക നാളികേര ദിനം’ എന്ന ആശയം മുന്നോട്ട് വച്ചത്. 1969 സെപ്റ്റംബര്‍ രണ്ടിനാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. അതിനാലാണ് സെപ്റ്റംബര്‍ രണ്ട് തന്നെ ലോകനാളികേര ദിനമായി ആചരിക്കുന്നത്.















