മേപ്പാടി: വയനാടിനെ മാത്രമല്ല മലയാളികളെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയ ജെൻസണ് വിട നൽകി നാട്ടുകാർ. സംസ്‌കാര ശുശ്രൂഷകളും പൊതുദർശനവും പൂർത്തിയാക്കി വൈകിട്ടോടെ ആണ്ടൂർ നിത്യ സഹായമാതാ പള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്തു. കുടുംബാംഗങ്ങളും ഒരു നാട് മുഴുവനും അപ്പോഴും ജെൻസന്റെ വേർപാട് വിശ്വസിക്കാനാകാത്ത അവസ്ഥയിലായിരുന്നു.
ചൂരൽമലയിലെ ഉരുൾപൊട്ടലിൽ വീട്ടുകാരെ മുഴുവൻ നഷ്ടമായ പ്രതിശ്രുത വധു ശ്രുതിക്ക് താങ്ങും തണലുമായി നിന്നാണ് ജെൻസൻ മാദ്ധ്യമങ്ങളിൽ വാർത്തയാകുന്നത്. എല്ലാവരെയും നഷ്ടമായ ശ്രുതി ആ വലിയ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറിയത് ജെൻസൻ നൽകിയ കരുതലിന്റെ കരുത്തിലായിരുന്നു.
ഇതിനിടയിലാണ് വാഹനാപകടത്തിന്റെ രൂപത്തിൽ ജെൻസന്റെ ജീവൻ കവർന്ന ദുരന്തവും എത്തുന്നത്. അപകടത്തിൽ കാലിന് പരിക്കേറ്റ ശ്രുതിയും ചികിത്സയിലാണ്. രാവിലെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്നും ജെൻസന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പിന്നീട് ശ്രുതി ചികിത്സയിലുള്ള കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചായിരുന്നു കാണിച്ചത്. ശവപ്പെട്ടിയിലായിരുന്നതിനാൽ ശ്രുതിക്ക് കാര്യങ്ങൾ മനസിലായിരുന്നു. എങ്കിലും പ്രതികരണം അങ്ങേയറ്റം വൈകാരികമായിരുന്നുവെന്ന് എംഎൽഎ ടി സിദ്ദിഖ് പറഞ്ഞു. അതിന് മുൻപ് തന്നെ ശ്രുതിയോട് പറയാനാകുന്ന വിധത്തിലൊക്കെ കാര്യങ്ങൾ പറഞ്ഞിരുന്നതായി ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.
മെഡിക്കൽ ടീമിന്റെയും ഡിഎംഒയുടെയും അഭിപ്രായം തേടിയ ശേഷമാണ് മൃതദേഹം കാണിച്ചത്. പിന്നീട് അവിടെ നിന്നും ആണ്ടൂരിലെ ഹാളിൽ പൊതു ദർശനത്തിനെത്തിച്ച ജെൻസന്റെ മൃതദേഹത്തിൽ ജില്ലാ കളക്ടർ അടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു.
വീട്ടിൽ എത്തിച്ച മൃതദേഹം കാണാനും നിരവധി പേരാണ് എത്തിയത്. അങ്ങേയറ്റം വികാരഭരിതമായ ആ രംഗങ്ങൾ കണ്ടവരെല്ലാം പൊട്ടിക്കരഞ്ഞു. പിന്നീടാണ് സംസ്‌കാരം നടന്ന നിത്യസഹായമാതാ പളളിയിലേക്ക് മൃതദേഹം എത്തിച്ചത്.















