ഒറിഗോണിലെ ആർച്ച് കേപ്പിലെ ഹഗ് പോയിൻ്റ് സ്റ്റേറ്റ് പാർക്കിൽ കടൽ തീരത്ത് വന്നടിഞ്ഞ ഭീമാകാരമായ ശവശരീരം കണ്ട് ആശ്ചര്യപ്പെട്ട് ജനങ്ങൾ. 6.9 അടി നീളമുണ്ടായിരുന്നു അതിന്. പലർക്കും ഇത് എന്ത് ജീവിയാണെന്ന് അറിയില്ലായിരുന്നു. മിക്കവരുടെയും മനസ്സിലൂടെ കടന്നുപോയത് അന്യഗ്രഹ ജീവികളുടെ രൂപമാണ്. എന്നാൽ ഭീമാകാരമായ സൺഫിഷിന്റെ മൃതദേഹമാണ് കരയ്‌ക്ക് അടിഞ്ഞത്. മോള് എന്നും ഈ മത്സ്യം അറിയപ്പെടുന്നു.
സീ സൈഡ് അക്വേറിയമാണ് കരയ്‌ക്കടിഞ്ഞ സൺഫിഷിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ജൂൺ മുതൽ ഇതിനോടകം ക്ലാറ്റ്‌സോപ്പ് കൗണ്ടിയിൽ കരയ്‌ക്കടിയുന്ന മൂന്നാമത്തെ സൺഫിഷാണിത്. ഇതിനു മുൻപ് കണ്ടെത്തിയ സൺ ഫിഷുകൾക്ക് 7 അടി ആയിരുന്നു നീളം. ഇതുവരെ ഇവിടെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ സൺ ഫിഷാണ് ഇപ്പോൾ കരയ്‌ക്ക് അടിഞ്ഞിരിക്കുന്നത്.
10 അടി വരെ സൺ ഫിഷുകൾക്ക് നീളം വയ്‌ക്കും. പ്രധാനമായും കടൽജെല്ലികളാണ് ഇവയുടെ ഭക്ഷണം.വലിയ പെക്റ്റോറൽ ചിറകുകൾ, വാൽ ചിറകുകൾ, മുതുകുമുള്ള് എന്നിവ പ്രായപൂർത്തിയായ സൺ ഫിഷുകളുടെ പ്രത്യേകതകളാണ്. കടൽ സിംഹവും കൊലയാളി തിമിംഗിലവും സ്രാവുകളുമെല്ലാം ഈ മത്സ്യത്തെ വേട്ടയാടുന്നു.















