ടെൽഅവീവ്: ചെങ്കടലിൽ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി യെമനിലെ ഹൂതി വിമതർ. ചെങ്കടൽ വഴി ചരക്കുഗതാഗതം തുടർന്നാൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പാണ് ഹൂതി വിമതർ നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കപ്പൽ ഉടമകൾക്ക് ഹൂതികൾ അയച്ച ഇ മെയിൽ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഹൂതികൾ ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വന്നിരുന്നത്. നവംബർ മുതൽ നൂറോളം ആക്രമണങ്ങൾ ഹൂതികൾ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. നാല് നാവികരെ കൊലപ്പെടുത്തുകയും ചെയ്തു.
തുടർന്ന് യൂറോപ്യൻ യൂണിയന്റെ ആസ്‌പൈസ്ഡ്‌സ് സേന മേഖലയിലൂടെ 200ഓളം കപ്പലുകളെ സുരക്ഷിതമായി കടന്നുപോകാൻ സഹായിച്ചിരുന്നു. മുഴുവൻ കപ്പലുകൾക്കും മുന്നറിയിപ്പ് നൽകാനുള്ള ഹൂതികളുടെ തീരുമാനം ചെങ്കടലിലെ ആക്രമണത്തിന്റെ നാലാം ഘട്ടത്തിന് തുടക്കമിട്ടതിന്റെ സൂചനയാണെന്ന് ആസ്‌പൈഡ്‌സ് ചൂണ്ടിക്കാണിക്കുന്നു. കപ്പൽ ഉടമകളുമായി ചേർന്ന രഹസ്യയോഗത്തിലാണ് നാവിക സേന അംഗങ്ങൾ ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകിയത്.
മുന്നറിയിപ്പ് ലഭിച്ചതോടെ കപ്പൽ ഉടമകൾ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്ത് വയ്‌ക്കണമെന്ന് ആസ്‌പൈഡ്‌സ് അഭ്യർത്ഥിച്ചിട്ടുണ്ട്. കപ്പലുകളുടെ സ്ഥാനം കൃത്യമായി മനസിലാക്കാനും, അടുത്തുള്ള കപ്പലുകൾക്കുള്ള നാവിഗേഷൻ സഹായമായും പ്രവർത്തിക്കുന്ന സംവിധാനമാണിത്. എഐഎസ് ട്രാക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ട് കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയാൽ അത് വിജയിക്കാനുള്ള സാധ്യത 75 ശതമാനമാണെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ എഐഎസ് ഓഫ് ആയിരുന്ന സമയങ്ങളിൽ 96% ആക്രമണശ്രമങ്ങളും പരാജയപ്പെട്ടതായും ഇവർ ചൂണ്ടിക്കാണിക്കുന്നു.
ഏതൊക്കെ ഷിപ്പിംഗ് കമ്പനികൾക്ക് ഇത്തരത്തിൽ ഇമെയിലുകൾ ലഭിച്ചിട്ടുണ്ടെന്ന എന്ന കാര്യം പുറത്ത് വിട്ടിട്ടില്ല. ആസ്‌പൈഡ്‌സിന് ഇ മെയിലുകളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് കമാൻഡർ റിയർ അഡ്മിറൽ വാസിലിയോസ് ഗ്രിപാരിസ് അറിയിച്ചു. ഏതൊരു പ്രതികരണവും ശ്രദ്ധാപൂർവ്വമായിരിക്കണമെന്നും, ഇത്തരം ഇമെയിലുകളോട് പ്രതികരിക്കുകയോ ചെയ്യരുതെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ഇസ്രായേലുമായി വ്യാപാരബന്ധം തുടരുന്ന കപ്പലുകൾക്കാണ് സന്ദേശങ്ങൾ എത്തിയതെന്നാണ് സൂചന.