മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിവച്ച മലപ്പുറം വിവാദം, ഹിന്ദു ദിനപത്രത്തിലൂടെ കത്തിപ്പടർന്ന് ഒടുവിൽ കെ.ടി ജലീലിൽ എത്തി നിൽക്കുകയാണ്. തന്റെ നിലപാടിൽ നിന്നും അഭിപ്രായത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഇടതുസ്വതന്ത്രനായ ജലീൽ എംഎൽഎ. സ്വർണക്കടത്ത് നടത്തുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലീങ്ങളാണെന്ന പ്രസ്താവനയെ ലീഗും കോൺഗ്രസും തെറ്റായി ചിത്രീകരിക്കുകയാണെന്ന് ജലീൽ കുറ്റപ്പെടുത്തി.
ലീഗുമായി സഹകരിക്കുന്ന മതപണ്ഡിതരടക്കം സ്വർണം കടത്തിയിട്ടുണ്ടെന്നും ജലീൽ വെളിപ്പെടുത്തി. പുസ്തകത്തിന്റെ ചട്ടയിൽ സ്വർണം കടത്തുകയും കസ്റ്റംസ് അത് പിടികൂടുകയും ചെയ്തു. തുടർന്ന് ആഴ്ചകളോളം ജയിലിൽ കിടന്ന മതപണ്ഡിതന്റെ വിശദാംശങ്ങൾ തന്റെ പക്കലുണ്ടെന്നും ജലീൽ പറയുന്നു.
തുറന്നുപറച്ചിൽ സാധൂകരിക്കാൻ ഒരു വീഡിയോയും ഫെയ്സ്ബുക്ക് പേജിൽ ജലീൽ പങ്കുവച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ബഷീർ ഫൈസിയുടെ പ്രഭാഷണത്തിന്റെ ശകലങ്ങളാണ് ജലീൽ പങ്കുവച്ചത്. സ്വർണക്കടത്തിൽ പങ്കാളികളാകരുതെന്നും സ്വർണം കടത്തുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് മുസ്ലീങ്ങൾ തിരിച്ചറിയണമെന്നുമാണ് വീഡിയോയിൽ ബഷീർ ഫൈസി പറയുന്നത്. മതപണ്ഡിതൻ പറഞ്ഞത് തന്നെയാണ് താനും ആവർത്തിച്ചതെന്ന് കെ.ടി ജലീൽ ചൂണ്ടിക്കാട്ടി.
കരിപ്പൂർ എയർപോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്തിൽ പിടിയിലാകുന്നവരിൽ അധികവും മുസ്ലീങ്ങളാണെന്നായിരുന്നു ജലീലിന്റെ തുറന്നുപറച്ചിൽ. ഈ വിഷയത്തെ അഭിമുഖീകരിക്കാതെ മുസ്ലിം സമുദായത്തിൽ എന്ത് പുരോഗതി നടത്താനാണ് “മലപ്പുറം പ്രേമികൾ” ഉദ്ദേശിക്കുന്നതെന്നും ജലീൽ ചോദിച്ചിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന മുസ്ലീങ്ങൾ ചിന്തിക്കുന്നത് “ഇതൊന്നും മതവിരുദ്ധമല്ല” എന്നാണെന്നും അവരെ ബോധവത്കരിക്കണമെന്ന് പറഞ്ഞാൽ “ഇസ്ലാമോഫോബിക്ക്” ആവുന്നതെങ്ങനെയെന്നും ജലീൽ ചോദിച്ചു.
എന്നാൽ ജലീലിന്റെ ‘മലപ്പുറം-മുസ്ലീം’ വിമർശനം രണ്ട് തരത്തിലുള്ള ആക്ഷേപങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ഒരു സമുദായത്തെയും ഒരു ജില്ലയേയും ജലീൽ അധിക്ഷേപിക്കുന്നുവെന്നതാണ് പ്രതിപക്ഷത്തിന്റെ വിമർശനം. സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ അത് ചെയ്യുന്നവരെ ബോധവത്കരിക്കാൻ, സ്വർണക്കടത്ത് രാജ്യത്തിന് ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും സമൂഹത്തിനുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തേണ്ടതിന് പകരം മതനിന്ദയാണെന്നതിനാൽ ചെയ്യരുതെന്ന് ബോധവത്കരിക്കുന്നതിലെ ഔചിത്യമാണ് ചിലർ ചോദ്യം ചെയ്യുന്നത്.















