മംഗളൂരു: മംഗളൂരു നോർത്തിലെ കോൺഗ്രസ് എംഎൽഎയായിരുന്ന മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരനെ കാണാതായതായി പരാതി. വ്യവസായിയും പൊതുപ്രവർത്തകനുമായ മുംതാസ് അലി (52) ആണ് ദൂരുഹമായ സാഹചര്യത്തിൽ അപ്രത്യക്ഷനായത്.
ഇതിന് പിന്നാലെ ദേശീയപാതയിൽ കുളൂർ പാലത്തിൽ അപകടത്തിൽപ്പെട്ട നിലയിൽ അദ്ദേഹത്തിന്റെ ബിഎംഡബ്ല്യൂ കാർ കണ്ടെത്തി. വാഹനത്തിന്റെ മുൻവശത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നദിയിൽ ചാടിയതാകമെന്ന സംശയത്തിൽ പൊലീസ് പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. ‘ഞാൻ മടങ്ങിവരില്ല’ എന്ന് മുംതാസ് അലി മകൾക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനായ മുംതാസ് അലി പ്രാദേശിക ജമാഅത്തിലെ പ്രധാനി കൂടിയാണ്. പ്രാഥമിക അന്വേഷണത്തിൽ, പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ട ഇദ്ദേഹം, നഗരത്തിൽ കറങ്ങിയിരുന്നതായും അഞ്ച് മണിയോടെ കുളൂർ പാലത്തിന് സമീപം കാർ നിർത്തിയതായും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.