കൊൽക്കത്ത: ഭാരതത്തിന്റെ സുരക്ഷയാണ് പരമപ്രധാനമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തങ്ങളുടെ താത്പര്യങ്ങൾക്ക് അതീതമായി, ഭീഷണിയുണ്ടാക്കും വിധത്തിൽ എന്തെങ്കിലും നീക്കമുണ്ടായാൽ വലിയ പ്രതിരോധമുണ്ടാകുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
വെറുപ്പിന്റെ പേരിലോ അവജ്ഞയുടെ പേരിലോ ഒരു രാജ്യത്തെയും ഇന്ത്യ ആക്രമിച്ചിട്ടില്ല. രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും അപകീർത്തിപ്പെടുത്തുമ്പോഴും രാജ്യത്തെ ആക്രമിക്കാൻ ശ്രമിക്കുമ്പോഴും മാത്രമേ പ്രത്യാക്രമണം നടത്തൂ. പശ്ചിമ ബംഗാളിലെ സുക്ന സൈനിക സ്റ്റേഷനിൽ ആയുധപൂജയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നമുക്ക് ലഭിച്ചതൊക്കെയും പാരമ്പര്യമായി ലഭിച്ചതാണ്. ഈ പൈതൃകം തുടർന്നും സംരക്ഷിക്കും. താത്പര്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കവിധത്തിൽ എന്തെങ്കിലുമുണ്ടായാൽ വലിയ ചുവടുവയ്പ്പാകും ഉണ്ടാവുക. ആവശ്യമെങ്കിൽ ആയുധങ്ങളും ഉപകരണങ്ങളും പൂർണ ശക്തിയോടെ ഉപയോഗിക്കാമെന്ന് ആയുധപൂജ സൂചിപ്പിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
നേരത്തെ ഡാർജിലിഗിൽ ആർമി ജവാന്മാർക്കൊപ്പവും രാജ്നാഥ് സിംഗ് ശസ്ത്രപൂജയിൽ പങ്കെടുത്തിരുന്നു. സൈനികരുടെ നെറ്റിയിൽ തിലകക്കുറി ചാർത്തിയാണ് പ്രതിരോധ മന്ത്രി ആശംസകൾ നേർന്നത്. രാമൻ രാവണനെ വധിച്ച സുദിനമാണെന്നും ശ്രീരാമന്റെ ഗുണങ്ങളാണ് ഓരോ സൈനികരിലും കാണുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.