ഷാർജ: വനിതാ ട്വന്റി -20 ലോകകപ്പിൽ ടോസിന്റെ ആനുകൂല്യത്തിൽ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയൻ വനിതകളെ വരിഞ്ഞുമുറുക്കി ഇന്ത്യൻ വനിതാ ബൗളർമാർ. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് മാത്രമാണ് ഓസ്‌ട്രേലിയയ്‌ക്ക് അടിച്ചെടുക്കാനായത്. 40 റൺസെടുത്ത ഗ്രേസ് ഹാരിസ് ആണ് ടോപ്പ് സ്‌കോറർ.
ക്യാപ്റ്റൻ തഹ്ലിയ മക്ഗ്രാത്ത് 26 പന്തിൽ 32 റൺസും എല്ലിസി പെറി 23 പന്തിൽ 32 റൺസും എടുത്ത് മധ്യനിരയിൽ ഓസീസിനെ വീഴാതെ കാത്തു. അന്നബെൽ സതർലാൻഡ് 10 റൺസും ഫോബീ ലിച്ച്ഫീൽഡ് 15 റൺസും ഒടുവിൽ കൂട്ടിച്ചേർത്തതോടെയാണ് ഓസീസ് വനിതകളുടെ സ്‌കോർ 151 ലെത്തിയത്.
ഇന്ത്യയ്‌ക്ക് വേണ്ടി രേണുകാ സിംഗും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി. ശ്രേയങ്കാ പാട്ടീൽ, പൂജ വസ്ത്രാകർ, രാധാ യാദവ് എന്നിവരും ഓരോ വിക്കറ്റുകൾ വീതം വീഴ്‌ത്തി. മൂന്നാം ഓവറിൽ ബെത്ത് മൂണിയെയും ജോർജിയ വേർഹാമിനെയും പവലിയനിലേക്ക് മടക്കി രേണുകാ സിംഗ് നൽകിയ ഇരട്ടിപ്രഹരത്തിലാണ് വമ്പൻ സ്‌കോർ എന്ന ഓസീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിയത്.
പിന്നീട് ഗ്രേസ് ഹാരിസിനൊപ്പം ക്രീസിൽ ഒത്തുചേർന്ന തഹ്ലിയ മക്ഗ്രാത്ത് മികച്ച പിന്തുണ നൽകിയതോടെ ഓസീസ് സ്‌കോർ പതുക്കെ ചലിച്ചു തുടങ്ങി. 12 ാം ഓവറിലാണ് മക് ഗ്രാത്തിനെ രാധാ യാദവ് പുറത്താകുന്നത്. അപ്പോഴേക്കും ഓസീസിന്റെ സ്‌കോർ 80 ലേക്ക് അടുത്തിരുന്നു.
ഗ്രൂപ്പ് തലത്തിലെ ഇന്ത്യയുടെ അവസാന മത്സരമാണിത്. നിലവിൽ പോയിന്റ് പട്ടികയിൽ ഓസ്‌ട്രേലിയയ്‌ക്ക് പിന്നിലാണ് ഇന്ത്യ. സെമിയിലേക്ക് ഈ വിജയത്തിന്റെ മാർജിനും നിർണായകമാണ്.















