കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനുവാദമില്ലാതെ തുറന്ന് പരിശോധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റേതാണ് വിധി. ഉപഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. ഈ രണ്ട് ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല.
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് നിർണായ തെളിവായി കണക്കാക്കപ്പെടുന്നു. ഇതിന്റെ ഹാഷ് വാല്യൂ മാറിയെന്ന് ചൂണ്ടിക്കാട്ടി മുൻപ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. പിന്നാലെ അന്വേഷമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതാണ് റദ്ദാക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്.
മെമ്മറി കാർഡിലുള്ളത് വ്യക്തിപരമായ വിവരങ്ങളാണെന്നും അത് പുറത്തുവരുമോയെന്നതിൽ ആശങ്കയുണ്ചെന്നും ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും അതിജീവിത സമർപ്പിച്ച ഹർജിയിൽ പറയുന്നു. സ്വകാര്യദൃശ്യങ്ങൾ പുറത്തുപോകുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഹാഷ് വാല്യു മാറിയത് എങ്ങനെയെന്ന് കണ്ടെത്തണം. വിചാരണ കോടതി നടത്തിയ അന്വേഷണം തൃപ്തികരമല്ല തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയത്. പുതിയ ഹർജി നൽകുമെന്ന് അതിജീവിത അറിയിച്ചിട്ടുണ്ട്.















