ചെന്നൈ: ഗായിക കെഎസ് ചിത്രയുടെ പേരും ചിത്രവും ഉൾപ്പെടുത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ വ്യജ അക്കൗണ്ടുകൾ പൂട്ടിപ്പിച്ചു. പണം വാഗ്ദാനം നൽകിയ അഞ്ച് അക്കൗണ്ടുകൾ പൂട്ടിയതായി സൈബർ ക്രൈം വിഭാഗം അറിയിച്ചു. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിൻവലിച്ചിട്ടുണ്ട്.
തന്റെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെ എസ് ചിത്ര പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ടെലിഗ്രാം അക്കൗണ്ടുകളിലൂടെ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ അക്കൗണ്ടുകൾ പൂട്ടുകയായിരുന്നു. അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ച കുറ്റവാളികൾക്കായുള്ള അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.
വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് ചിത്ര പറഞ്ഞു. താൻ ആരോടും പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയച്ചിട്ടില്ലെന്നും തന്റെ പേരിലുള്ള തട്ടിപ്പിൽ വീഴാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ചിത്ര അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു സ്‌ക്രീൻഷോട്ട് ചിത്ര പുറത്തുവിട്ടത്. 10,000 രൂപ നിക്ഷേപിച്ചാൽ ഓരാഴ്ചയ്‌ക്കകം 50,000 രൂപ തിരിച്ച് നൽകുന്ന പദ്ധതിയുടെ അംബാസിഡറാണെന്നായിരുന്നു സന്ദേശം. ചിത്രയുടെ പേരും ചിത്രവും വച്ചായിരുന്നു വ്യാജ സന്ദേശം പ്രചരിച്ചിരുന്നത്. ഐ ഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങളും ഇതിനൊപ്പമുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. ഇത്തരം വ്യാജ സന്ദേശങ്ങൾ ശ്രദ്ധിക്കണമെന്ന് പൊലീസ് നിർദേശം നൽകി.