ലഖ്‌നൗ : ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ദുർഗ്ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ കല്ലേറിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. രെഹുവ മൻസൂർ ഗ്രാമത്തിൽ നടന്ന വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ ഹാർദി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഘർഷമുണ്ടായത്.
ഘോഷയാത്ര മഹാരാജ്ഗഞ്ച് പ്രദേശത്തെ ഒരു മസ്ജിദിന്റെ മുന്നിൽകൂടി കടന്നുപോകുമ്പോൾ ഡിജെ സംഗീതം പ്ലേ ചെയ്യുന്നതിനെചിലർ എതിർത്തതോടെയാണ് സംഘർഷം തുടങ്ങിയത്. 22 കാരനായ രാം ഗോപാൽ മിശ്രയാണ് മരിച്ചത്.
ഘോഷയാത്രയിൽ പങ്കെടുത്തവർ മുദ്രാവാക്യങ്ങൾ മുഴക്കുകയും സംഗീതം ആലപിക്കുകയും ചെയ്തപ്പോൾ ചിലർ പള്ളിക്ക് സമീപം തടിച്ചുകൂടി ഡിജെ സംഗീതം നിർത്താൻ ഘോഷയാത്രയോട് ആവശ്യപ്പെട്ടു. ഇത് ഇരുകൂട്ടരും തമ്മിൽ രൂക്ഷമായ വാക്കുതർക്കത്തിന് ഇടയാക്കി, ഘോഷയാത്രയ്‌ക്കും മൂർത്തിക്കും നേരെ കല്ലേറുണ്ടായതിനാൽ സാഹചര്യം പെട്ടെന്ന് സംഘർഷത്തിലേക്ക് നീങ്ങി .
കല്ലേറിന് ഉത്തരവാദികളായവരെ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് സ്ഥലത്തുണ്ടായിരുന്ന ഹൈന്ദവർ ആവശ്യപ്പെട്ടെങ്കിലും കൂടുതൽ അക്രമികൾ തടിച്ചുകൂടിയതോടെ സംഘർഷം രൂക്ഷമായി. അതിനിടയിലാണ് രാം ഗോപാൽ മിശ്ര വെടിയേറ്റ് മരിച്ചത്. മറ്റൊരു ഘോഷയാത്രാംഗമായ സരോജ് തിവാരിയും കല്ലേറിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
രാം ഗോപാൽ മിശ്രയെ അബ്ദുൾ ഹമീദ് എന്ന വ്യക്തിയുടെ വീട്ടിനുള്ളിൽ ബലമായി പൂട്ടിയിട്ടുവെന്നും അവിടെ അദ്ദേഹത്തിന് നേരെ ഒന്നിലധികം തവണ വെടിയുതിർത്തെന്നും ആരോപിച്ച് മിശ്രയുടെ കുടുംബം രംഗത്തെത്തി.വെടിയേറ്റ ശേഷം മിശ്രയെ ബഹ്‌റൈച്ച് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് പ്രദേശത്ത് വ്യാപകമായ അസ്വസ്ഥത ഉണ്ടായിട്ടുണ്ട്.















