പാലക്കാട്: ആനപാപ്പാനാകാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഒറ്റ ദിവസത്തെ കോഴ്‌സിൽ പങ്കെടുത്താൽ മതി. കോഴ്സ് പൂർത്തിയാക്കിയാൽ പാപ്പാനാകാനുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ലഭിക്കും. വനംവകുപ്പിന്റെ സാമൂഹിക വനവത്കരണവിഭാഗം നടത്തുന്ന കോഴ്‌സിൽ പങ്കെടുക്കുന്നവർക്കാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.
പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏകദിന കോഴ്സ് നടത്തുന്നത്. ആനയുടമസ്ഥർ നൽകുന്ന സാക്ഷ്യപത്രവുമായാണ് കോഴ്‌സിൽ പങ്കെടുക്കേണ്ടത്. പാലക്കാട് ജില്ലയിലെ കോഴ്‌സ് ഒലവക്കോട് വനം ഡിവിഷൻ ആസ്ഥാനത്ത് 22-നും തൃശ്ശൂരിലേത് 23-നും കോഴ്സ് നടത്തും. ആനകളുടെ കൈവശക്കാർക്കും പാപ്പാനായി പരിചയ സമ്പത്തുണ്ടെന്ന് നിശ്ചിതഫോറത്തിൽ സാക്ഷ്യപത്രം നൽകുന്നവർക്കും കോഴ്‌സിൽ പങ്കെടുക്കാവുന്നതാണ്. ഇതിനായി ആധാർ കാർഡിന്റെ പകർപ്പ്, ഫോട്ടോ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവയുമായെത്തി രജിസ്റ്റർ ചെയ്യണം.
2003 ലെ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥപ്രകാരം ആനയെ പരിപാലിക്കുന്നവർക്ക് വനം വകുപ്പിന്റെ യോഗ്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കോട്ടൂർ, കോടനാട്, കോന്നി എന്നീ നാട്ടാന പരിശീലനകേന്ദ്രങ്ങളിൽ മൂന്നുവർഷം ആനപരിപാലന രംഗത്തുള്ളവർക്കും പങ്കെടുക്കാം. സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് സർക്കാരിലും ദേവസ്വം ബോർഡുകളിലും അപേക്ഷിക്കാൻ കഴിയും. പാപ്പാന്മാർക്ക് സർക്കാർ ഇൻഷുറൻസ് പരിരക്ഷയുമുണ്ട്.















