തിരുവനന്തപുരം: കാവിക്കൊടികൾ വിലക്കിയ ക്ഷേത്ര മതിൽക്കെട്ടിൽ പിണറായി വിജയന്റെയും മന്ത്രിമാരുടെയും ചിത്രങ്ങളുളള ഫ്‌ള്ക്‌സ് വെയ്‌ക്കുന്നതിൽ കുഴപ്പമില്ലേയെന്ന് ഹിന്ദു സംഘടനകൾ. ക്ഷേത്രമതിൽകെട്ടിനകത്ത് പ്രചരണ ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വിഷയത്തിൽ ഹൈക്കോടതിയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ദേവസ്വം ബോർഡിന്റെതായാലും ക്ഷേത്രത്തിനകത്തല്ല ഫ്‌ളക്‌സ് ബോർഡ് വെയ്‌ക്കേണ്ടതെന്നും കോടതി വിമർശിച്ചിരുന്നു. ദേവസ്വം നടപടി ക്ഷേത്ര വിശ്വാസലംഘനവും, ഭക്തജനങ്ങൾക്കെതിരെയുള്ള വെല്ലുവിളിയുമാണെന്ന് ഹിന്ദു ഐക്യവേദി വിമർശിച്ചു.
ഭക്തജനരോഷത്തെ തുടർന്ന് ബോർഡുകൾ പല ക്ഷേത്രങ്ങളിൽ നിന്നും മാറ്റി. ദേവസ്വം ബോർഡ് രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പ്രചാരണത്തിനായാണ് രാഷ്‌ട്രീയ നേതാക്കളുടെ ചിത്രങ്ങൾ കുത്തിനിറച്ച ഫ്‌ളക്‌സ് ബോർഡുകൾ ക്ഷേത്രത്തിനകത്തും ക്ഷേത്ര പരിസരങ്ങളിലുമായി വ്യാപകമായി സ്ഥാപിച്ചത്.
ബോർഡുകളിൽ ഒന്നിൽ പോലും ക്ഷേത്രങ്ങളോ അനുബന്ധചിത്രങ്ങളോ ഉൾപ്പെട്ടിട്ടില്ല. ക്ഷേത്രപ്രവേശന വിളംബരം നടത്തിയ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെയോ, ദേവസ്വം നിയമം രൂപീകരിച്ച മന്നത്തു പദ്മനാഭൻ, ആർ. ശങ്കർ എന്നീ നേതാക്കളെയോ പ്രചരണ പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.
പ്ലാറ്റിനം ജൂബിലി ആഘോഷം രാഷ്‌ട്രീയ പരിപാടിയായി മാറ്റുകയാണെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി. ദേവസ്വം നടപടി ക്ഷേത്ര വിശ്വാസലംഘനവും, ഭക്തജനങ്ങൾക്കെതിരെയുള്ള വെല്ലുവിളിയുമാണെന്ന് ഹിന്ദു ഐക്യവേദി വിമർശിച്ചു. ഇത്തരം പ്രവണതകളുടെ ഹൈന്ദവ സമൂഹം ഏതുതരത്തിൽ പ്രതികരിക്കുമെന്ന് ഇനി പറയാൻ ആകില്ലെന്ന് മാർഗ്ഗദർശകമണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദസരസ്വതി സ്വാമികൾ പ്രതികരിച്ചു.
കിളിരൂർ ദേവീ ക്ഷേത്രത്തിൽ ഭക്തർ നടത്തിയ സമരത്തെ തുടർന്ന് ബോർഡ് ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റി. ക്ഷേത്ര കോമ്പൗണ്ടിലും മൈതാനത്തും, കാവിക്കൊടിക്ക് വിലക്ക് ഏർപ്പെടുത്തിയ ദേവസ്വം ബോർഡ് രാഷ്‌ട്രീയ പ്രചാരണ ബോർഡിന് ക്ഷേത്ര മതിലിനകത്ത് അനുമതി നൽകിയത് വിരോധാഭാസം ആണെന്ന് ഹിന്ദു ഐക്യവേദിയും വിമർശിച്ചു.















