കൊച്ചി: ക്ഷേത്രഭൂമി കയ്യേറ്റം ചെറുത്തതിന് വയോധികനെ വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചതിന് സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. പള്ളുരുത്തിനട സ്വദേശിയായ പി എസ് ബാബുസുരേഷ് നൽകിയ ഹർജിയിലാണ് കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ക്ഷേത്രഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ബാബു സുരേഷ് നൽകിയ കേസുകളാണ് പ്രശ്‌നങ്ങൾക്ക് തുടക്കിമിട്ടത്. ക്ഷേത്രഭൂമിയിലൂടെ പള്ളുരുത്തിയിലെ പഴയ ഹൈവേയിലേക്ക് എളുപ്പത്തിൽ വഴി ഇടാൻ റസിഡന്റ്‌സ് അസോസിയേഷനിലെ ചിലർ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത് ബാബു സുരേഷ് തടഞ്ഞതോടെ പ്രാദേശിക രാഷ്‌ട്രീയക്കാരുടെ പിന്തുണയോടെ റസിഡന്റ്‌സ് അസോസിയേഷന്റെ പേരിലും കൂട്ടമായും അല്ലാതെയും ചിലർ ബാബു സുരേഷിനെതിരെ നിരന്തരമായി പരാതികൾ നൽകിയിരുന്നു.
ഇതിനിടെയാണ് 42കാരിയായ സ്ത്രീ ബാബു സുരേഷിനെതിരെ വ്യാജ പോക്‌സോ പരാതി നൽകുന്നത്. ഒൻപത് വയസ്സുള്ള മകളോടൊപ്പം നടന്നുപോകുന്നതിനിടെ വീടിന്റെ മുന്നിൽ നിന്ന് ബാബു സുരേഷ് നഗ്നത പ്രദർശിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ വീട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസ് പരാതി വ്യാജമാണെന്ന് കണ്ടെത്തി. ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയതോടെ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും കേസെടുക്കാൻ തയ്യാറായില്ല. പരാതിയിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് കമ്മീഷനുകൾക്ക് പൊലീസ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
എന്നാൽ പോക്‌സോ പരാതിയുടെ പേരിൽ എതിർകക്ഷികൾ വ്യാപകമായി തനിക്കെതിരെ പ്രചാരണം നടത്തിയെന്നും മാദ്ധ്യമങ്ങളിലടക്കം തെറ്റായ വാർത്തകൾ നൽകിയെന്നും ഹർജിയിൽ പറയുന്നു. പോക്‌സോ കേസ് ആദ്യം വിശ്വസിച്ചെങ്കിലും, പിന്നീട് സത്യം ബോധ്യമായതായി സാക്ഷികളും കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. ഇതോടെയാണ് 42കാരിക്കെതിരെ അപകീർത്തിക്കുറ്റത്തിന് കേസെടുക്കാൻ കോടതി ഉത്തരവായത്. 42കാരിയായ സ്ത്രീക്ക് പുറമെ കെ.സുബ്രഹ്‌മണ്യൻ, രമേശ് കുമാർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബാബു സുരേഷ് ക്രിമിനലാണെന്നും, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നയാളാണെന്നും, സ്ത്രീകളുടേയും കുട്ടികളുടേയും ഫോട്ടോ എടുത്ത് അവഹേളിക്കാറുണ്ടെന്നും കാണിച്ച് റസിഡന്റ്‌സ് അസോസിയേഷന്റെ പേരിൽ സുബ്രഹ്‌മണ്യൻ, രമേശ് കുമാർ എന്നിവർ മുഖ്യമന്ത്രിക്കും പൊലീസിലും വ്യാജപരാതി നൽകിയിരുന്നു.
അതേസമയം അനുഭവിച്ച മനോവേദന നിസാരമല്ലെന്നും, കുറ്റക്കാർക്കെതിരായ നിയമനടപടിയിൽ വിട്ടുവീഴ്ചയ്‌ക്കില്ലെന്നും ബാബു സുരേഷ് പറയുന്നു. ” മകളുടെ വിവാഹവും ഇതിന്റെ പേരിൽ മുടങ്ങി. 40 വർഷത്തെ പ്രവാസത്തിന് ശേഷം ഇഷ്ടദേവതയുടെ അരികിൽ താമസമാക്കണമെന്ന് കരുതിയാണ് ഇവിടെയെത്തിയത്. ക്ഷേത്രഭൂമി കയ്യേറ്റം ചെറുത്തതാണ് ആകെ ചെയ്ത കുറ്റം. നിയമയുദ്ധം തുടരും. അതിൽ ഒരു വീട്ടുവീഴ്ചയ്‌ക്കുമില്ല. രാഷ്‌ട്രീയക്കാരും സാമൂഹ്യദ്രോഹികളും അഴകിയകാവിലമ്മയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും” അദ്ദേഹം പറയുന്നു.















