എറണാകുളം: വടക്കുംനാഥ ക്ഷേത്ര പരിസരത്തെ വീഡിയോ ചിത്രീകരണത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് കർശന നിർദേശവുമായി ഹൈക്കോടതി. വിഷയത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ക്ഷേത്ര പരിസരത്ത് മൊബൈൽ ഫോണുൾപ്പെടെ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനാണ് കോടതി ഇടപെടൽ.
ഇക്കാര്യത്തിൽ, കൊച്ചിൻ ദേവസ്വം ബോർഡ് രണ്ട് മാസത്തിനുള്ളിൽ കൃത്യമായ തീരുമാനം കൈക്കൊള്ളണമെന്നും ഹൈക്കോടതി നിർദേശിച്ചു. ക്ഷേത്ര പരിപാലന നടത്തിപ്പിൽ പുലർത്തേണ്ട നിയമാനുസൃത രീതികൾ ഉറപ്പാക്കിക്കൊണ്ടായിരിക്കണം തീരുമാനം എടുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ക്ഷേത്രത്തിനകത്ത് ഉൾപ്പെടെ മൊബൈൽ വീഡിയോ ചിത്രീകരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പരാതി ലഭിച്ചിരുന്നു. ഈ പരാതിയിന്മേൽ ഓംബുഡ്സ്മാൻ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഉത്തരവ്.















