പത്തനംതിട്ട: എഡിഎം നവീൻ ബാബു മരണപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റക്കാരിയായ പി.പി ദിവ്യ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് എൻജിഒ സംഘ്. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഉത്തരവാദികളായവർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ ആവശ്യപ്പെട്ടു.
കണ്ണൂർ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ ഗൂഢാലോചന പുറത്തു കൊണ്ടുവരുന്നതിന് ജുഡീഷ്യൽ അന്വഷണം നടത്തി നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള എൻജിഒ സംഘിന്റെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുൻപിൽ നടന്ന പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 33 വർഷത്തെ സർവ്വീസ് ചരിത്രത്തിൽ ഒരു അഴിമതിക്കും കൂട്ടുനിൽക്കാത്ത നവീൻ ബാബുവിനെ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച് അപമാനിച്ച് കൊലപ്പെടുത്തിയവർക്ക് കേരളം മാപ്പു നൽകില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മാദ്ധ്യമപ്രവർത്തകൻ എസ്.ഡി വേണുകുമാർ പറഞ്ഞു. യോഗത്തിന് മുന്നോടിയായി പ്രതിഷേധപ്രകടനവും നടത്തിയിരുന്നു.

ജില്ലാ പ്രസിഡന്റ് എൻ.ജി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.ആർ.കെ.എം.എസ് ദേശീയ ഉപാദ്ധ്യക്ഷൻ പി. സുനിൽ കുമാർ ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാർ ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ് ഗോപകുമാർ കെജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി മനു എൻജിഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് രാജേഷ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി എം.രാജേഷ് സ്വാഗതവും ജില്ലാ ട്രഷറർ പി.ആർ. രമേശ് കൃതജ്ഞതയും പറഞ്ഞു.















