ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ പ്രവർത്തിച്ചു വന്നിരുന്ന രഹസ്യ മെത്താംഫെറ്റാമൈൻ നിർമാണ ലാബ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ( എൻസിബി ) ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലും ചേർന്ന് തകർത്തു. മെക്‌സിക്കൻ മയക്കുമരുന്ന് കാർട്ടലുമായി ബന്ധമുണ്ടായിരുന്ന ഇവിടെ നിന്നും നൂറുകണക്കിന് കോടികൾ വിലമതിക്കുന്ന 95 കിലോ മയക്കുമരുന്ന് പിടികൂടി. പിന്നിൽ തിഹാർ ജയിൽ വാർഡനും വ്യവസായിയും മുംബൈ സ്വദേശിയായ രസതന്ത്രജ്ഞനും ആണെന്ന് അധികൃതർ പറഞ്ഞു.
അനധികൃത ഫാക്ടറി സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്നു കരുതുന്ന തിഹാർ ജയിൽ വാർഡനൊപ്പം റെയ്ഡ് സമയത്ത് ഫാക്ടറിക്കുള്ളിൽ കണ്ടെത്തിയ ഡൽഹി ആസ്ഥാനമായുള്ള വ്യവസായി ഉൾപ്പെടെ നാല് പേരെ എൻ സി ബി അറസ്റ്റ് ചെയ്തു. മെത്താംഫെറ്റാമൈൻ നിർമ്മിക്കുന്നതിന് ആവശ്യമായ രാസവസ്തുക്കൾ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇവർ ഇറക്കുമതി ചെയ്യുകയും ലാബിൽ സംഭരിക്കുകയും ചെയ്തതായി എൻസിബി ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ഇന്ത്യയിലെ വിപണനത്തിനുമായി മെത്താംഫെറ്റാമൈൻ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകൾ നിർമ്മിക്കുന്നതിനാണ് ലാബ് നിര്മ്മിച്ചത്. മെക്സിക്കൻ സിജെഎൻജി ഡ്രഗ് കാർട്ടലും ഇതിൽ പങ്കാളികളാണെന്ന് പ്രസ്താവനയിൽ പറയുന്നു.
ഗൗതം ബുദ്ധ് നഗർ ജില്ലയിലെ കസാന ഇൻഡസ്ട്രിയൽ ഏരിയയിലാണ് ലാബ് സ്ഥിതി ചെയ്യുന്നത്. ഖരരൂപത്തിലും ദ്രവരൂപത്തിലുമുള്ള 95 കിലോ മെതാംഫെറ്റാമൈൻ എൻ സി ബി സംഘം കണ്ടെത്തി. അസെറ്റോൺ, സോഡിയം ഹൈഡ്രോക്സൈഡ്, മെത്തിലീൻ ക്ലോറൈഡ്, പ്രീമിയം ഗ്രേഡ് എത്തനോൾ, ടോലുയിൻ, റെഡ് ഫോസ്ഫറസ്, എഥൈൽ അസറ്റേറ്റ് തുടങ്ങിയ രാസവസ്തുക്കളും ഉൽപ്പാദനത്തിനായി ഇറക്കുമതി ചെയ്ത യന്ത്രങ്ങളും കണ്ടെത്തിയതായി പ്രസ്താവനയിൽ പറയുന്നു.
മുമ്പ് എൻഡിപിഎസ് കേസിൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് അറസ്റ്റ് ചെയ്ത് തിഹാർ ജയിലിൽ പാർപ്പിച്ചിരുന്ന
ഡൽഹി ആസ്ഥാനമായുള്ള ഒരു വ്യവസായിയെ റെയ്ഡ് സമയത്ത് ഫാക്ടറിക്കുള്ളിൽ കണ്ടെത്തി. കൂടാതെ തിഹാർ ജയിൽ വാർഡനും അനധികൃത ഫാക്ടറി സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായി എൻസിബി പറഞ്ഞു.
മുംബൈ ആസ്ഥാനമായുള്ള ഒരു രസതന്ത്രജ്ഞനാണ് മരുന്നിന്റെ നിർമ്മാണ ചുമതലയെന്നും മരുന്നിന്റെ ഗുണനിലവാരം മെക്സിക്കൻ കാർട്ടൽ അംഗം പരിശോധിച്ചിരുന്നതായും എൻസിബി അറിയിച്ചു.
ഈ വർഷം ഗുജറാത്തിലെ ഗാന്ധിനഗർ, അമ്രേലി, രാജസ്ഥാനിലെ ജോധ്പൂർ, സിരോഹി, മധ്യപ്രദേശിലെ ഭോപ്പാൽ എന്നിവിടങ്ങളിലെ ഇത്തരം രഹസ്യ ലാബുകൾ എൻസിബി തകർത്തതായി ഡിഡിജി (ഓപ്പറേഷൻസ്) ഗ്യാനേശ്വർ സിംഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.















