തൃശൂർ: തൃശൂർ പൂരം മുടങ്ങുന്ന ഘട്ടത്തിലാണ് സുരേഷ് ഗോപി സ്വരാജ് റൗണ്ടിൽ വന്നതെന്ന് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെകെ അനീഷ് കുമാർ. ആംബുലൻസിൽ പൂരനഗരിയിലേക്ക് പോയെന്ന് പറഞ്ഞ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു അഡ്വ. കെകെ അനീഷ് കുമാർ.
മൂന്ന് ദിവസമായി അദ്ദേഹത്തിന് നടക്കാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. പ്രചാരണത്തിനും ഇറങ്ങിയിരുന്നില്ല. പൂരം മുടങ്ങിപ്പോകും എന്ന് പൂരകമ്മിറ്റിക്കാർ അറിയിച്ച സാഹചര്യത്തിൽ എഴുന്നേൽക്കാൻ വയ്യാത്ത സാഹചര്യത്തിൽ പോലും അദ്ദേഹം പൂര നഗരിയിലേക്ക് വരികയായിരുന്നു.
വയ്യാതെ കിടന്ന ആൾ ആംബുലൻസിൽ വന്നത് തെറ്റാണോയെന്ന് ജനങ്ങൾ വിലയിരുത്തട്ടെ. എല്ലാ മാദ്ധ്യമപ്രവർത്തകരും അവിടെ ഉണ്ടായിരുന്നവരും കണ്ടിട്ടുണ്ട് സുരേഷ് ഗോപിക്ക് നടക്കാൻ പറ്റാത്ത സാഹചര്യമായിരുന്നുവെന്ന്. പരസഹായത്തോടെയാണ് അദ്ദേഹം ആംബുലൻസിൽ നിന്നിറങ്ങി തിരുവമ്പാടിയുടെ ഓഫീസിലേക്ക് പോയതും തിരിച്ച് ആംബുലൻസിലേക്ക് കയറിയതും. വയ്യാത്ത ആളുകൾക്ക് സഞ്ചരിക്കാനാണ് ആംബുലൻസ് എന്നും അഡ്വ. കെകെ അനീഷ് കുമാർ പറഞ്ഞു.
മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത സമയത്താണ് ആംബുലൻസ് ഉപയോഗിച്ചത്. അതിന്റെ പേരിൽ ഒരു കേസെടുത്ത് സുരേഷ് ഗോപിയെ കുടുക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെങ്കിൽ തൃശൂർകാർക്ക് വേണ്ടി അങ്ങനൊരു കേസ് ഏറ്റെടുക്കാനും അതിന് ഏത് ശിക്ഷ അനുഭവിക്കാനും സുരേഷ് ഗോപി തയ്യാറാകും. പെണ്ണുകേസിൽ പോലും അദ്ദേഹത്തെ കുടുക്കി പിന്നെയാണോ ഈ കേസ് അത് ഞങ്ങൾ നേരിടുമെന്നും കെകെ അനീഷ് കുമാർ പറഞ്ഞു.
സിപിഐ മണ്ഡലം സെക്രട്ടറി സുമേഷിന്റെ പരാതിയിലാണ് പൊലീസ് സുരേഷ് കേസെടുത്തത്. രോഗികളെ മാത്രം കൊണ്ടുപോകാൻ അനുമതിയുളള സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപി സഞ്ചരിച്ചുവെന്നാണ് പരാതി. സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന അഭിജിത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.















