മുനമ്പത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഭരണഘടനാപരമായ അവകാശം പുനഃസ്ഥാപിക്കുന്നതിനായി അടിയന്തരാവസ്ഥ കാലഘട്ടത്തിൽ സമരം ചെയ്ത പ്രസ്ഥാനമാണ് ബിജെപിയെന്നും മുനമ്പത്തെ വഖ്ഫ് അധിനിവേശത്തിൽ സമരം ചെയ്യുന്നവർക്കൊപ്പം ബിജെപി ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നൽകി.
മുനമ്പത്തെ ജനങ്ങൾ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നവരാണ്, ബഹുമാനിക്കുന്നവരാണ്. ഭരണഘടന അവർക്ക് ബാധകമാണ്. തീർച്ചയായിട്ടും അവരുടെ അവകാശങ്ങൾക്കായി ബിജെപി നിലകൊള്ളുമെന്ന് ജോർജ് കുര്യൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭരണഘടന ഉയർത്തി പിടിച്ച്, ഭരണഘടന.. ഭരണഘടനയെന്ന് വാതോരാതെ പറയുന്ന അവസരത്തിൽ ജനങ്ങൾ ഓർക്കേണ്ടത് മുനമ്പത്തെയാണ്. കാരണം അവരുടെ ഭരണഘടനാപരമായ അവകാശത്തെ ലംഘിക്കുകയാണ് അവിടെ ചെയ്യുന്നത്.
ഒരു കൂട്ടരെ കബളിപ്പിക്കാൻ വേണ്ടിട്ട് നിയമസഭയിൽ പ്രമേയം പാസാക്കിയിട്ടുണ്ട്. മറ്റൊരു കൂട്ടർ എല്ലായിടത്തും പോയി ഞങ്ങൾ നിങ്ങൾക്കൊപ്പമാണെന്നും അവകാശമുണ്ടെന്നൊക്കെ ആകാശത്തേക്ക് നോക്കി പറയുകയാണ്. ആത്മാർത്ഥമാണെങ്കിൽ നിയമസഭ വിളിച്ചുകൂട്ടി രേഖാ മൂലമുള്ള ഉറപ്പ് കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഇടത് ഇണ്ടിയും വലത് ഇണ്ടിയുമാണെന്നും അദ്ദേഹം ആരോപിച്ചു.















