തളിപ്പറമ്പ്: മുനമ്പത്തിന് പിന്നാലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ടൗണിലെ ഭൂമിയിലും അവകാശവാദമുന്നയിച്ച് വഖ്ഫ് ബോർഡ്. ടൗൺ മധ്യത്തിലുള്ള 600 ഏക്കറോളം ഭൂമി തങ്ങളുടേതാണെന്നാണ് ജമാഅത്ത് പള്ളിയുടെ അവകാശവാദം. ഇതിന്റെ ആദ്യഘട്ടമായി നിരവധി പേർക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രദേശത്തെ ജനങ്ങൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മുക്കാൽ നൂറ്റാണ്ട് മുൻപ് നരിക്കോട് ഇല്ലത്തെ നമ്പൂതിരി ജമാഅത്ത് പള്ളിക്ക് വഖ്ഫ് ചെയ്ത ഭൂമിയാണിതെന്നാണ് ബോർഡ് അവകാശവാദമുന്നയിക്കുന്നത്. എന്നാൽ നോട്ടീസ് ലഭിച്ച ഭൂമിയുടെ ഉടമകളടക്കം ഈ വാദങ്ങളെ തള്ളിക്കളയുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ഇവ വില കൊടുത്ത് വാങ്ങിയ സ്ഥലമാണെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ആധാരവും കൈവശരേഖയും നികുതിയടച്ച രസീതുമടക്കമുള്ള തെളിവുകളും എല്ലാവരുടേയും കൈവശമുണ്ട്.
നിലവിൽ പള്ളിയുടെ കൈവശമുള്ളത് കോടതിയിൽ നിന്ന് ലഭിച്ച സെറ്റിൽമെന്റ് ആധാരമാണ്. പള്ളിയും ഇല്ലവും തമ്മിൽ 167 ഏക്കർ ഭൂമിയുടെ അവകാശത്തിന്മേൽ തർക്കമുണ്ടായിരുന്നു. ഇതിൽ 60 ഏക്കർ ഭൂമി ഇല്ലത്തിനും ബാക്കി പള്ളിക്കും നൽകിക്കൊണ്ടാണ് കോടതി സെറ്റിൽമെന്റ് ആധാരം രൂപപ്പെടുത്തിയത്. എന്നാൽ ഈ ആധാരം രേഖയാക്കിക്കൊണ്ട് പള്ളി തന്നെ ലേലം ചെയ്തും വിലയ്‌ക്കും ഭൂമി വിറ്റിട്ടുമുണ്ട്.















