എരുമേലി: മണ്ഡലകാലം പടിവാതിലിൽ എത്തിയിട്ടും ശബരിമലയിൽ മുന്നൊരുക്കങ്ങൾ എങ്ങുമെത്താത്തതിൽ സർക്കാരിനെ വിമർശിച്ച് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചർ. എരുമേലിയിൽ അയ്യപ്പഭക്തർക്ക് പേട്ടതുളളലിനും ഇരുമുടിക്കെട്ടിലേക്കും യാത്രയ്‌ക്കും വേണ്ട സാധനങ്ങൾക്ക് വില ഏകീകരണം നടപ്പാക്കത്തതിൽ പ്രതിഷേധിച്ച് നടത്തിയ നാമജപ യാത്രയിൽ സംസാരിക്കുകയായിരുന്നു കെപി ശശികല ടീച്ചർ.
വെർച്വൽ ക്യൂ മാത്രം മതി സ്‌പോട്ട് ബുക്കിംഗ് വേണ്ട എന്ന് സർക്കാർ തീരുമാനിച്ചു. എന്നിട്ട് വെർച്വൽ ക്യൂ മാത്രമായപ്പോഴും ഒരു മുന്നൊരുക്കവും പ്ലാനിംഗും ഇല്ല. തുലാം മാസത്തിൽ നട തുറന്നപ്പോൾ അത് കണ്ടതാണെന്നും ശശികല ടീച്ചർ ചൂണ്ടിക്കാട്ടി. അയ്യപ്പൻമാർക്ക് കുടിക്കാൻ വെളളം പോലുമില്ല. ശരണപാതയിൽ മല കയറുന്നവർ ക്ഷീണിച്ചാൽ അവർക്ക് പിടിക്കാൻ സ്ഥാപിച്ച കൈവരികളിലെല്ലാം തുരുമ്പ് പിടിച്ച് ദ്രവിച്ചിരിക്കുകയാണ്. സന്നിധാനത്ത് എത്തും മുൻപ് ടിടി എടുക്കണ്ട സ്ഥിതിയാണെന്നും അവർ പറഞ്ഞു.
ആദ്യമായിട്ടല്ല മണ്ഡലകാലത്ത് അയ്യപ്പൻമാർ വരുന്നത്. എവിടെയോ കുറ്റകരമായ അനാസ്ഥ നടക്കുന്നുണ്ട്. ഭണ്ഡാരങ്ങളൊക്കെ കാലിയാക്കി തൂത്ത് വൃത്തിയാക്കി വെച്ചിട്ടുണ്ട്. ഇത് മാത്രമാണ് മണ്ഡലകാലത്തിന് മുൻപായി സർക്കാരും ദേവസ്വം ബോർഡും ചെയ്ത മുന്നൊരുക്കം. യുവതീപ്രവേശന വിഷയം ഉണ്ടായപ്പോൾ മുതൽ അയ്യപ്പൻമാരോട് സർക്കാരും അധികാരികളും പകപോക്കുകയാണ്. അയ്യപ്പൻമാരെ പരമാവധി ബുദ്ധിമുട്ടിക്കുക, ചൂഷണം ചെയ്യുക എന്നതാണ് നടക്കുന്നത്. തങ്ങളുടെ താൽപര്യം ശബരിമലയിൽ നടക്കാതെ പോയതിന്റെ പേരിലാണ് ഈ പകപോക്കലെന്നും ശശികല ടീച്ചർ ആരോപിച്ചു.
ശരണപാതയിലുടനീളമുളള ക്ഷേത്രങ്ങളിൽ അരവണയ്‌ക്ക് വില കൂട്ടി. ഒരു മാനദണ്ഡവുമില്ലാതെയാണ് 20 രൂപ വർദ്ധിപ്പിച്ചത്. ദേവസ്വം ബോർഡും സർക്കാരും അയ്യപ്പഭക്തരെ പരമാവധി വേട്ടയാടുന്നുണ്ട്. അയ്യപ്പൻമാര് വരുന്നതുകൊണ്ടാണ് കച്ചവടം നടക്കുന്നത്. അല്ലാതെ കച്ചവടം നടക്കാൻ വേണ്ടി അയ്യപ്പൻമാർ വരുന്നതല്ല. ഒരു നയാ പൈസ പോലും അയ്യപ്പഭക്തരിൽ നിന്ന് അധികമായി ഈടാക്കാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
ചൂഷണം പോര, അതിനും അപ്പുറം അവരുടെ ചോര മുഴുവൻ നീരാക്കി ഊറ്റിക്കുടിക്കണം എന്ന വാശിയുമായി മുന്നോട്ടുപോയാൽ അത്തരം വാണിജ്യ തന്ത്രവുമായി അയ്യപ്പഭക്തരെ വേട്ടയാടാൻ തുടങ്ങിയാൽ ജനകീയ വിചാരണ നേരിടേണ്ടി വരുമെന്നും ശശികല ടീച്ചർ മുന്നറിയിപ്പ് നൽകി.
മണ്ഡലകാലത്തിനു മുൻപ് വില ഏകീകരണം നടപ്പാക്കുക, ചൂഷണരഹിതവും സൗഹൃദപരവുമായ തീർത്ഥാടനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ശബരിമല കർമ്മസമിതി പ്രതിഷേധ നാമജപ യാത്ര നടത്തിയത്. എരുമേലിയിലെ കച്ചവട കേന്ദ്രങ്ങളിൽ കൂടുതലും സ്ഥിതിചെയ്യുന്നത് എരുമേലി ജമാഅത്തിന്റെ ഭൂമിയിലാണ്. ഇത്തവണത്തെ തറലേലം കഴിഞ്ഞുവെന്നും ഇനി വില ഏകീകരണം ഉണ്ടായാൽ വലിയ നഷ്ടമുണ്ടാകുമെന്നും പറഞ്ഞാണ് അന്യായ വില ഈടാക്കാനുളള തീരുമാനത്തെ ന്യായീകരിക്കുന്നത്. ഇതിനെതിരെ ആയിരുന്നു ശബരിമല കർമ്മ സമിതി നാമജപയാത്ര നടത്തിയത്.















