പത്തനംതിട്ട: ശബരിമലയിലെ വ്യാജ ഹെൽത്ത് കാർഡ് റാക്കറ്റിനെതിരെ അന്വേഷണം ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഹെൽത്ത് സ്ക്വാഡ് ഇന്ന് നടത്തിയ പരിശോധനയിൽ ളാഹയിൽ നിന്ന് വ്യാജ ഹെൽത്ത് കാർഡുകൾ ലഭിച്ച കച്ചവടക്കാരെ കണ്ടെത്തി. പമ്പ, നിലയ്‌ക്കൽ, കാനനപാത എന്നിവിടങ്ങളിലെ ഹോട്ടലുകളിലെ ജീവനക്കാർക്കാണ് തട്ടിപ്പ് സംഘം വ്യാജ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തത്.
ശബരിമല തീർത്ഥാടന പാതകളിൽ കച്ചവടം നടത്തുന്ന ഹോട്ടലുകളിലെ ജീവനക്കാർക്ക് ആരോഗ്യവകുപ്പ് നൽകുന്ന ഹെൽത്ത് കാർഡ് നിർബന്ധമാണ്. ജീവനക്കാരെ ഡോക്ടർമാർ പരിശോധിച്ച് അസുഖങ്ങൾ ഇല്ലെന്ന് ഇതിലൂടെ ഉറപ്പുവരുത്തിയാണ് കാർഡ് നൽകുന്നത്. ജീവനക്കാർ ടൈഫോയ്ഡ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഹെൽത്ത് കാർഡ് നൽകുന്നതിലൂടെ ഉറപ്പാക്കുകയും ചെയ്യും. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് വ്യാജ ഹെൽത്ത് കാർഡ് റാക്കറ്റ് സംഘം പ്രവർത്തിക്കുന്നത്.
ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്ന പരിശോധനകളോ വാക്സിനോ ആവശ്യമില്ലാതെ തന്നെ റാക്കറ്റ് സംഘം ഹോട്ടൽ ജീവനക്കാരായ ആവശ്യക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നൽകുന്നു. കഴിഞ്ഞദിവസം ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ചില സ്വകാര്യ ലാബുകാർ പമ്പയിലും നിലയ്ലിക്കലും വ്യാജ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള സംഘത്തെ ഹെൽത്ത് സ്ക്വാഡ് കഴിഞ്ഞ ദിവസം പിടികൂടിയിട്ടുമുണ്ട്.
വ്യാജ ഹെൽത്ത് കാർഡുകൾ കണ്ടെത്താൻ ഹെൽത്ത് സ്ക്വാഡിന്റെ പരിശോധനകൾ തുടരുകയാണ്. ളാഹയിൽ തട്ടിപ്പു സംഘം വ്യാപകമായി ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ആരോഗ്യ വകുപ്പ് നിഷ്കർഷിക്കുന്ന ഹെൽത്ത് കാർഡിന് 200 രൂപ മാത്രം ചിലവ് വരുമ്പോൾ തട്ടിപ്പ് സംഘം വ്യാജ ഹെൽത്ത് കാർഡുകൾക്ക് ആയിരത്തിലധികം രൂപ ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.















