കൊച്ചി: മുനമ്പത്തെ വഖ്ഫ് അധിനിവേശ ഭൂമി തിരിച്ച് പ്രദേശവാസികൾക്ക് നൽകുന്ന കാര്യത്തിൽ കൃത്യമായ തീരുമാനമെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധമിരമ്പുന്നു. പ്രശ്‌നപഠനത്തിന് ജുഡീഷ്യൽ കമീഷനെ നിയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇത് അറിഞ്ഞതിന് പിന്നാലെ മുനമ്പത്തെ ജനങ്ങൾ പ്രതിഷേധവുമായി പന്തം കൊളുത്തി പ്രകടനം നടത്തി സർക്കാർ തീരുമാനത്തിലെ രോഷം പ്രകടിപ്പിച്ചു.
ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി.എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ കമീഷനെ നിയോഗിക്കാനായിരുന്നു ഉന്നതതല യോഗത്തിലെ തീരുമാനം. 3 മാസത്തിനുള്ളിൽ കമീഷന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ ജൂഡീഷ്യൽ കമ്മീഷനെ വെച്ച് വീണ്ടും നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമരസമിതി നേതൃത്വം ചൂണ്ടിക്കാട്ടി.
കമ്മീഷനെ വെച്ച് മൂന്ന് മാസം എന്ന് പറഞ്ഞാൽ എത്ര നാൾ നീണ്ടുപോകുമെന്ന് അറിയാം. വഖ്ഫിന്റെ ഉടമസ്ഥതയിൽ നിന്ന് ഭൂമിയുടെ അവകാശം മാറുന്നതുവരെ സമരം തുടരും. പ്രശ്‌നം ഉടൻ നിയമപരമായി പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സമരസമിതി പ്രതിനിധികൾ പറഞ്ഞു. നീതിക്കും ന്യായത്തിനും ധർമ്മത്തിനും വേണ്ടി നിൽക്കുന്ന ഓരോ ഇന്ത്യൻ പൗരനും ഇക്കാര്യം ഓർക്കണമെന്നും വരും ദിവസങ്ങളിൽ യോഗം ചേർന്ന് സമരം കൂടുതൽ ശക്തമായി എങ്ങനെ കൊണ്ടുപോകണമെന്ന് തീരുമാനിക്കുമെന്നും സമരസമിതി അറിയിച്ചു.
124 വർഷങ്ങൾ ഇവിടെ ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ കുടിയിറക്കില്ല എന്ന് പറയാൻ ഒരു യോഗത്തിന്റെ ആവശ്യമില്ല. ജനാധിപത്യ ഇന്ത്യയിൽ അങ്ങനെ ആരെയും എളുപ്പം കുടിയിറക്കാനാകില്ല. നോട്ടീസ് കുറച്ചുപേർക്ക് മാത്രമേ കൊടുത്തിട്ടുളളൂ. എന്നാൽ പത്ത് 35 വർഷത്തോളം പണം കൊടുത്ത് ആധാരം ചെയ്ത ഒരു ഭൂമി വീണ്ടും ജുഡീഷ്യൽ കമ്മീഷനെ വെച്ച് പരിശോധിക്കണമെന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്. വഖ്ഫ് നിയമം എല്ലാവരെയും തകർക്കുന്ന നിയമമാണ്. അത് മതത്തിനെതിരല്ല. ജനാധിപത്യം തോറ്റു എന്നാണ് കരുതുന്നത്. ഈ നിയമത്തിന് മുൻപിൽ അഭിഭാഷകർക്കോ അധികാരത്തിലുളളവർക്കോ ധൈര്യമായി സംസാരിക്കാൻ സാധിക്കുന്നില്ലെന്നും സമരസമിതി വിമർശിച്ചു.
മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിന് ശേഷം മന്ത്രിമാരായ പി രാജീവ്, കെ രാജൻ, വി അബ്ദുറഹ്‌മാൻ എന്നിവരാണ് മാദ്ധ്യമങ്ങളെ തീരുമാനങ്ങൾ അറിയിച്ചത്. സങ്കീർണമായ നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ആയിരുന്നു ഉന്നതതല യോഗത്തിൽ വിലിരുത്തിയത്. ടാക്‌സ് അടയ്‌ക്കാനായി മുമ്പ് തീരുമാനമായിരുന്നെങ്കിലും കോടതി അത് ചോദ്യം ചെയ്യുകയും സ്റ്റേ ചെയ്യുകയും ചെയ്തിരുന്നതായി മന്ത്രിമാർ പറഞ്ഞു. ഇതിൽ ജനങ്ങൾക്ക് സഹായകരമായുള്ള തുടർനടപടികൾ സർക്കാർ കോടതിയെ അറിയിക്കാനും തീരുമാനിച്ചിരുന്നു. അതേസമയം സർക്കാർ നിലപാടിൽ മുനമ്പം സമരക്കാർ വീണ്ടും പ്രതിഷേധം പ്രകടിപ്പിച്ചതോടെ മുഖ്യമന്ത്രി ശനിയാഴ്ച നേരിട്ട് ഓൺലൈനായി സമരക്കാരുമായി ചർച്ച നിശ്ചയിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിക്കാണ് ചർച്ച.















