ബാഗൽക്കോട്ട്: കർണാടകയിലെ ബാഗൽക്കോട്ടിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തികൾ നഷ്‌ടമായ സംഭവത്തിനു പിന്നിൽ കൊലപാതകശ്രമം. ഹെയർ ഡ്രയറിൽ ഡിറ്റണേറ്റർ സ്ഥാപിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സ്ഫോടനത്തിനുപിന്നിലെ കഥ പുറത്തുവന്നത്. കോപ്പളി സ്വദേശി സിദ്ധപ്പ ശ്രീവലന്താണ് പിടിയിലായത്.
തന്റെ കാമുകി ബസവരാജേശ്വരിയുമായുള്ള ബന്ധത്തിന് തടസം നിന്ന ശശികല എന്ന സ്ത്രീയെ കൊലപ്പെടുത്താൻ നടത്തിയ ശ്രമമായിരുന്നു ഇതെന്ന് സിദ്ധപ്പ ശ്രീവലന്ത പറഞ്ഞു. ശശികലയുടെ പേരിലാണ് ഇയാൾ ഹെയർ ഡ്രയർ കൊറിയർ ചെയ്തത്. എന്നാൽ ഈ സമയം സ്ഥലത്തില്ലാതിരുന്നാൽ ശശികല അയൽവാസിയായ ബസവരാജേശ്വരിയോട് കൊറിയർ വാങ്ങി പരിശോധിക്കാൻ പറയുകയായിരുന്നു. ഇവർ കൊറിയർ തുറന്ന് ഹെയർ ഡ്രയർ സ്വിച്ച് ഓൺ ചെയ്തപ്പോഴാണ് സ്ഫോടനമുണ്ടാകുന്നത്.
ചോദ്യംചെയ്യലിൽ ബസവരാജേശ്വരിയുമായുള്ള ബന്ധത്തെ എതിർത്തതിനാലാണ് ശശികലയെ കൊല്ലാൻ പദ്ധതിയിട്ടതെന്ന് പ്രതി പൊലീസിന് മൊഴിനൽകി. സ്‌ഫോടനത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ടാണെന്നാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ അന്വേഷണത്തിൽ സിദ്ധപ്പയും ബസവരാജേശ്വരിയും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും ഇവർ പ്രണയത്തിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ബസവരാജേശ്വരി തന്റെ ഭർത്താവ് മരിച്ചശേഷവും സിദ്ധപ്പയുമായി ബന്ധം തുടർന്നിരുന്നു. ഇതറിഞ്ഞ ശശികല ഈ ബന്ധം ഒഴിവാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.















