തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് മുകളിൽ അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തെക്കൻ കേരള തീരത്ത് ഇന്ന് (നവംബർ 28) മുതൽ നവംബർ 30 വരെയും കേരള തീരത്ത് ഡിസംബർ 1, 2 തീയതികളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തീരത്തേക്ക് മടങ്ങണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില സാഹചര്യങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
നവംബർ 28 മുതൽ 30 വരെ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ ഡിസംബർ 1,2 തീയതികളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.















