കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ആഭിമുഖ്യത്തിൽ ബാലാമണിയമ്മ പുരസ്‌കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക് സമ്മാനിച്ചു. പ്രശസ്ത കവിയും, സാഹിത്യ രചയിതാവും, സരസ്വതീ സമ്മാൻ പുരസ്‌കാര ജേതാവുമായ പ്രൊഫ.സിതാൻശു യശസ്സ്ചന്ദ്രയാണ് പുരസ്‌കാരം നൽകിയത്.
ഒരമ്മയുടെ വാത്സല്യം ലഭിച്ചത് പോലെയാണ് ഈ അവാർഡ് ലഭിച്ചപ്പോൾ തനിക്ക് തോന്നിയത് എന്നും ഒരമ്മയെ പോലെയുള്ള മഹത്തായ വ്യക്തിത്വമായിരുന്നു ബാലാമണിയമ്മ എന്നും ഡോ. ചാത്തനാത്ത് അച്യുതനുണ്ണി പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം പറഞ്ഞു. ഇന്ന് വരെ ലഭിച്ചതിൽ വച്ചുള്ള ഏതൊരു അവാർഡിനേക്കാളും മൂല്യവും, പ്രാധാന്യവും ബാലാമണിയമ്മ അവാർഡിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അമ്മയിൽ നിന്നും നേരിട്ട് ലഭിച്ചത് പോലെ, നമ്രശിരസ്‌കനായി അവാർഡ് സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിസമ്പന്നർ താമസിക്കുന്ന സ്ഥലത്തെ സാമൂഹിക നിയമങ്ങൾ കാറ്റിൽ പറത്തി ഒരു റിബലിനെ പോലെയാണ് ബാലാമണിയമ്മ ബോംബെയിൽ താമസിച്ചിരുന്നതെന്ന് പ്രൊഫ.സിതാൻശു യശസ്സ്ചന്ദ്ര പറഞ്ഞു. മലയാളത്തിന്റെ സൗന്ദര്യം ബാലാമണിയമ്മയിലൂടെ ലോകം മുഴുവൻ അറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രൊഫ.എം. തോമസ് മാത്യു അദ്ധ്യക്ഷനായി. ഭാസി പനയ്‌ക്കൻ, ഡോ.സുലോചന നാലപ്പാട്ട്, ഈ.എം. ഹരിദാസ്, ഡോ.രാധമീര, ശ്രുതി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. പുസ്തകോത്സവത്തിന്റെ മൂന്നാം ദിനമായ ഡിസംബർ 1 ന് രാവിലെ കുരുക്ഷേത്ര പ്രകാശന്റെ ആദ്യത്തെ അഗ്നിപരീക്ഷ എന്ന പുസ്തകം ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് പ്രകാശനം ചെയ്തു. തുടർന്ന് മനുഷ്യാവകാശ സംരക്ഷണത്തിന്റെ രൂപരേഖ എന്ന വിഷയത്തിൽ ചർച്ച നടന്നു.















