തിരുവനന്തപുരം: ഐടിഐ ഷിഫ്റ്റുകളുടെ സമയക്രമീകരണം മാറ്റണമെന്ന് ആവശ്യപ്പെട്ട് എബിവിപി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് പരാതി നൽകി. ശനിയാഴ്ച അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് മറ്റ് ദിവസങ്ങളിലെ ഷിഫ്റ്റിന്റെ സമയം വർധിപ്പിച്ചത് വിദ്യാർത്ഥികൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് എബിവിപി ചൂണ്ടിക്കാട്ടി.
എല്ലാ ജില്ലകളിലും ഐടിഐകളുടെ എണ്ണം പരിമിതമാണ്. അതുകൊണ്ടു തന്നെ കൂടുതൽ വിദ്യാർത്ഥികളും ദൂരെ നിന്ന് വരുന്നതും വാഹനസൗകര്യം കുറവുള്ളവരുമാണ്. അതിരാവിലെ 7.30 ന് ആദ്യ ഷിഫ്റ്റ് ആരംഭിക്കുന്നതും വൈകിട്ട് 5.30 ന് രണ്ടാം ഷിഫ്റ്റ് അവസാനിപ്പിക്കുന്നതും വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത് മാറ്റണമെന്നാണ് ആവശ്യം.
എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പി സന്ദീപ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്ദു മുരളീധരൻ സംസ്ഥാന സമിതി അംഗം ജ്യോതിഷ് എന്നിവരാണ് മന്ത്രിയെ കണ്ടത്.
വരും ദിവസങ്ങളിൽ കാമ്പുസുകളിൽ ഒപ്പ് ശേഖരണവും പ്രതിഷേധവും സംഘടിപ്പിക്കും. ഷിഫ്റ്റ് സമയം വിദ്യാർത്ഥികൾക്ക് അനുയോജ്യമായ തരത്തിൽ തിരുത്തിയില്ലെങ്കിൽ പഠിപ്പ് മുടക്ക് ഉൾപ്പടെയുള്ള ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും സന്ദീപ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഐടിഐകൾക്ക് ശനിയാഴ്ച അവധി നൽകി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്.















