ധാക്ക: ത്രിപുരയിലെ അഗർത്തലയിൽ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിലേക്ക് പ്രതിഷേധക്കാർ തളളിക്കയറിയ സംഭവത്തിൽ ഇന്ത്യൻ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി ബംഗ്ലാദേശ് അധികൃതർ. ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണോയ് വർമ്മയെയാണ് ധാക്കയിലെ വിദേശകാര്യമന്ത്രാലയം ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയത്.
ഇസ്‌കോൺ സന്യാസി ചിൻമയ് കൃഷ്ണദാസിന്റെ അറസ്റ്റും ബംഗ്ലാദേശിൽ മതന്യൂനപക്ഷമായ ഹിന്ദുക്കൾ നേരിടുന്ന പീഡനവും ഉയർത്തി പ്രതിഷേധിച്ചവരാണ് കഴിഞ്ഞ ദിവസം അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിലേക്ക് തളളിക്കയറിയത്. ബംഗ്ലാദേശിലെ ആക്ടിങ് വിദേശകാര്യ സെക്രട്ടറി എം റിയാസ് ഹമീദുളളയാണ് ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയത്.
ഇതിന് പിന്നാലെ അഗർത്തല അസിസ്റ്റന്റ് ഹൈക്കമ്മീഷനിലെ എല്ലാ കോൺസുലർ ജോലികളും നിർത്തിവെച്ചതായും ബംഗ്ലാദേശ് അധികൃതർ വ്യക്തമാക്കി. സുരക്ഷാകാരണങ്ങളാൽ പ്രവർത്തനം സസ്‌പെൻഡ് ചെയ്യുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവർത്തനം ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.
അഗർത്തലയിൽ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസ് പരിസരത്തേക്ക് പ്രതിഷേധക്കാർ കടന്നുകയറാൻ ശ്രമിച്ചതിനെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അപലപിച്ചിരുന്നു. ഏത് സാഹചര്യത്തിലായാലും വിദേശ രാജ്യങ്ങളുടെ കോൺസുലർ ഓഫീസുകളോ നയതന്ത്ര വിദഗ്ധരെയോ ലക്ഷ്യം വെയ്്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ അഗർത്തലയിലെ ഹൈക്കമ്മീഷൻ ഓഫീസിന് സുരക്ഷയും വർദ്ധിപ്പിച്ചിരുന്നു. പൊലീസ് സ്വമേധയാ കേസെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുമുണ്ട്.















