അഡ്‌ലെയ്ഡ്: ബോർഡർ-ഗവാസ്‌കർ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോർ 180 റൺസിലൊതുങ്ങി. ആറ് വിക്കറ്റുകൾ വീഴ്‌ത്തിയ മിച്ചൽ സ്റ്റാർക്കാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽ നിന്നത്.
പാറ്റ് കമിൻസും സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റുകൾ വീതവും വീഴ്‌ത്തി. മധ്യനിരയിൽ 42 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിലും ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് തകർച്ചയ്‌ക്ക് ശേഷം രണ്ടാമിന്നിംഗ്‌സിലെ മികച്ച പ്രകടനത്തിൽ ഇന്ത്യ വിജയം നേടുകയായിരുന്നു.
പതിവിന് വിപരീതമായി ഓപ്പണിംഗിന് പകരം രോഹിത് ശർമ്മ മധ്യനിരയിലാണ് ഇത്തവണ ഇറങ്ങിയത്. രാഹുലിന് ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം നൽകിയായിരുന്നു ഈ മാറ്റം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ ആദ്യ പന്തിൽ തന്നെ നഷ്ടമായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ താരം ഗോൾഡൻ ഡെക്കായി മടങ്ങുകയായിരുന്നു. പിന്നീട് ശുഭ്മാൻ ഗില്ലും കെഎൽ രാഹുലും സ്‌കോർ ബോർഡ് ചലിപ്പിച്ചെങ്കിലും 18ാം ഓവറിൽ സ്റ്റാർക്കിന്റെ അപകടകരമായ ഒരു പന്തിൽ ബാറ്റ് വെച്ച രാഹുലിനെ നഥാൻ മക്‌സ്വീനി കൈപ്പിടിയിൽ ഒതുക്കി.
പിന്നാലെ 20 ാം ഓവറിൽ കോലിയെയും സ്റ്റാർക്ക് മടക്കി. 21 ാം ഓവറിൽ സ്‌കോട്ട് ബോളണ്ട് ഗില്ലിനെയും വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. 21 റൺസെടുത്ത് ഋഷഭ് പന്തും മൂന്ന് റൺസുമായി രോഹിത് ശർമ്മയും കൂടാരം കയറി. പിന്നീടാണ് നിതീഷ് കുമാർ റെഡ്ഡിയും രവിചന്ദ്രൻ അശ്വിനും ക്രീസിൽ ഒരുമിച്ച് വൻതകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്. നിതീഷ് കുമാർ റെഡ്ഡി 54 പന്തിൽ 42 റൺസും അശ്വിൻ 22 പന്തിൽ 22 റൺസുമെടുത്തു.
ബുമ്രയ്‌ക്കും ഹർഷിത് റാണയ്‌ക്കും റൺസൊന്നുമെടുക്കാനായില്ല. മുഹമ്മദ് സിറാജ് നാല് റൺസെടുത്ത് പുറത്താകാതെ നിന്നു. 44.1 ഓവറിൽ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോർ 180 റൺസിൽ അവസാനിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. 13 റൺസെടുത്ത ഉസ്മാൻ ഖവാജയെയാണ് പത്താം ഓവറിൽ തിരച്ചയച്ചത്. ബുമ്രയുടെ പന്തിൽ രോഹിത് ശർമ്മ പിടികൂടുകയായിരുന്നു. 295 റൺസിന്റെ കൂറ്റൻ ജയമാണ് ഒന്നാം ടെസ്റ്റിൽ ഇന്ത്യ നേടിയത്.















