തൃശൂർ: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനവുമായി എൻഡിഎ. മൂന്നിടങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ചു.
കൊടുങ്ങല്ലൂർ നഗരസഭയിലെ 41 ാം വാർഡിൽ ഗീതാറാണി, പത്തനംതിട്ട എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ റാണി ആർ, തിരുവനന്തപുരം വെളളറട ഗ്രാമപഞ്ചായത്ത് 19 ാം വാർഡിൽ അഖില മനോജ് എന്നിവരാണ് വിജയിച്ച എൻഡിഎ സ്ഥാനാർത്ഥികൾ.
എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് എൻഡിഎ പിടിച്ചെടുത്തത്. 48 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റാണി ആർ വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥിക്ക് 295 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് 247 വോട്ടുകളും എൽഡിഎഫിന് 170 വോട്ടുകളും ലഭിച്ചു.
കൊടുങ്ങല്ലൂർ നഗരസഭയിലെ നാൽപ്പത്തിയൊന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെ.പി സീറ്റ് നിലനിർത്തുകയായിരുന്നു. ആകെ പോൾ ചെയ്ത 603 വോട്ടിൽ എൻഡിഎ സ്ഥാനാർത്ഥി
ഗീതാ റാണി 269 വോട്ട് നേടി.

യു.ഡി.എഫ് സ്ഥാനാർത്ഥി പി.യു സുരേഷ് കുമാർ 203 വോട്ടും
എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ് സുരേഷ് 131 വോട്ടും നേടി. അഡ്വ. ഡി.ടി വെങ്കിടേശ്വരൻ കൗൺസിലർ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
130 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വെളളറട ഗ്രാമപഞ്ചായത്ത് 19 ാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി അഖില മനോജ് വിജയിച്ചത്. ബിജെപി 619 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് 489, യുഡിഎഫ് 335 എന്നിങ്ങനെയായിരുന്നു വോട്ടുനില.















