വാഷിംഗ്ടൺ: പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപിനെ അമേരിക്ക തെരഞ്ഞെടുത്തതോടെ സർവ മേഖലയിലും കുതിപ്പാണ്. സ്വർണമായാലും ബിറ്റ്കോയിനായാലും ഇലോൺ മസ്ക് ആയാലും! 400 ബില്യൺ ഡോളർ ആസ്തി പിന്നിടുന്ന ചരിത്രത്തിലെ ആദ്യത്തെയാളായി മാറിയിരിക്കുകയാണ് ഇലോൺ മസ്ക്. അതായത്, 4,000 കോടി രൂപയുടെ ആസ്തി!
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. സ്‌പേസ് എക്‌സിന്റെ ഓഹരികൾ മസ്കിന്റെ ആസ്തി ഏകദേശം 50 ബില്യൺ ഡോളർ വർദ്ധിപ്പിച്ചു. പിന്നാലെയാണ് മൊത്തം ആസ്തി 439.2 ബില്യൺ ഡോളറിലെത്തിയത്. 2022 അവസാനത്തോടെ മസ്കിന്റെ ആസ്തി കുത്തനെ ഇടിഞ്ഞ് 200 ബില്യൺ ഡോളറിലെത്തിയിരുന്നു. യുഎസ് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കുതിപ്പെന്നാണ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പിന് മുൻപ് ടെസ്‌ല ഇങ്കിന്റെ ഓഹരി ഏകദേശം 65 ശതമാനത്തോളം വർദ്ധിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ xAI മെയ് മാസത്തിൽ ആരംഭിച്ച് ഇതുവരെ മൂല്യം ഇരട്ടിയായി. 50 ബില്യൺ ഡോളറാണ് കമ്പനിയുടെ മൂല്യം. ട്രംപിന്റെ വിജയമാണ് ഇതിന് പിന്നിലും.
തെരഞ്ഞെടുപ്പിന് പിന്നാലെ പുത്തൻ താരോദയമെന്നാണ് ട്രംപ് മസ്കിനെ വിശേഷിപ്പിച്ചത്. ട്രംപിന്റെ ഭരണത്തിൽ സുപ്രധാന പങ്ക് മസ്കിനുണ്ടാകുമെന്ന് വ്യക്തമാണ്. പുതുതായി രൂപീകരിച്ച കാര്യക്ഷമത വകുപ്പിന്റെ സഹ മേധാവിയായി മസ്കിനെ ട്രംപ് ഇതിനോടകം തന്നെ നിയമിച്ചിട്ടുണ്ട്.















