ന്യൂഡൽഹി:’ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ വിഷയത്തിൽ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയെന്നാണ് വിവരം. ബിൽ അടുത്ത ആഴ്ച തന്നെ പാർലമെന്റിന്റെ മേശപ്പുറത്ത് വയ്‌ക്കാനുളള നീക്കമാണെന്നാണ് സൂചന. വോട്ടർമാരുടെ പങ്കാളിത്തവും സർക്കാരിന്റെ നയങ്ങളിലെ സ്ഥിരതയും ഉറപ്പിക്കാൻ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം നല്ലതാണെന്ന് ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുളള ഉന്നതാധികാര സമിതി ശുപാർശ ചെയ്തിരുന്നു.
ലോക്‌സഭ, നിയമസഭ, പഞ്ചായത്തുകൾ തുടങ്ങിയവയിലേക്ക് 100 ദിവസത്തെ സമയപരിധിക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്താൻ ലക്ഷ്യമിടുന്നതാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബിൽ. വിദഗ്ധരുടെ അഭിപ്രായവും വിപുലമായ കൂടിയാലോചനകൾക്കും ശേഷമാണ് ബില്ല് പാർലമെന്റിൽ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. രണ്ട് ബില്ലുകൾക്കാണ് അംഗീകാരം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഒന്ന് പാർലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടും മറ്റൊന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡൽഹി, പുതുച്ചേരി ജമ്മു കശ്മീർ തുടങ്ങിയ മേഖലകളിലെ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടും.
നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും പല സമയങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ വികസനത്തിന് തടസം സൃഷ്ടിക്കുന്നതായി നേരത്തെ മുതൽ അഭിപ്രായമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പലപ്പോഴായി നിലവിൽ വരുന്നതിനാൽ സർക്കാരിന്റെ നയപരമായ പല പദ്ധതികളും വൈകും. തെരഞ്ഞെടുപ്പുകൾ വ്യത്യസ്ത സമയങ്ങളിൽ നടത്തുന്നത് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന അഭിപ്രായവും ഉയർന്നിരുന്നു.
നേരത്തെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശുപാർശ ചെയ്യുന്ന ഉന്നതാധികാര സമിതി റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് കൂടി ലക്ഷ്യമിട്ടാണ് നീക്കം. മാറ്റം പ്രാവർത്തികമായാൽ അതുകൊണ്ടു മാത്രം രാജ്യത്തെ ജിഡിപി വളർച്ചയിൽ 1 മുതൽ 1.5 വരെ വർദ്ധനയുണ്ടാകുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
തീരുമാനം നടപ്പാക്കുന്നതിന് മുൻപ് നിയമസഭാ സാമാജികരുടെയും അഭിപ്രായം തേടുമെന്നാണ് റിപ്പോർട്ടുകൾ. ഇത് നടപ്പിലാക്കുന്നതിന് മുൻപ് അഭിപ്രായ സമന്വയം രൂപീകരിക്കേണ്ടതുണ്ടെന്ന് രാംനാഥ് കോവിന്ദ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. മാറ്റം ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും താൽപര്യത്തിനല്ലെന്നും രാജ്യതാൽപര്യത്തിനായിട്ടാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.















