തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്(ഐ.എഫ്.എഫ്.കെ.) ഇന്ന് തിരിതെളിയും.ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേള ഇന്ന് വൈകീട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.നടി ഷബാന ആസ്മി വിശിഷ്ടാതിഥിയാകുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി അരങ്ങേറും.ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഹോങ്കോങ്ങിൽനിന്നുള്ള സംവിധായക ആൻ ഹുയിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് അവാർഡ്.
വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസിന്റെ പോർച്ചുഗീസ് സിനിമ ’ഐ ആം സ്റ്റിൽ ഹിയർ’ ആണ് ഉദ്ഘാടനചിത്രമായി പ്രദർശിപ്പിക്കുന്നത്.
ഡിസംബർ 20വരെ തുടരുന്ന മേളയിൽ വിവിധ വിഭാഗങ്ങളിലായി 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളിൽനിന്നുള്ള 177 സിനിമകളാണ് പ്രദർശിപ്പിക്കുക.നാലു മലയാളി വനിതാ സംവിധായകമാരുടെ ആദ്യ ചിത്രങ്ങൾ ഉൾപ്പെടെ സ്ത്രീ സംവിധായകരുടെ 52 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. മത്സരവിഭാഗത്തിലെ ഏക മലയാളി സാന്നിധ്യമാകുന്നത് ഇന്ദുലക്ഷ്മിയുടെ ’അപ്പുറം’ എന്ന സിനിമയാണ് .
വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാർദ് ആണ് അന്താരാഷ്‌ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയർപേഴ്‌സൺ.ജോർജിയൻ സംവിധായക നാനാ ജോജാദ്‌സി, ബൊളീവിയൻ സംവിധായകനും തിരക്കഥാകൃത്തുമായ മാർക്കോസ് ലോയ്‌സ, അർമീനിയൻ സംവിധായകനും നടനുമായ മിഖായേൽ ഡോവ്‌ലാത്യൻ, അസമീസ് സംവിധായകൻ മോഞ്ചുൾ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.
13000-ൽപ്പരം ഡെലിഗേറ്റുകൾ മേളയ്‌ക്കെത്തുമെന്നു പ്രതീക്ഷിക്കുന്നു. 20-നു നടക്കുന്ന സമാപനച്ചടങ്ങിൽ സംവിധായക പായൽ കപാഡിയയ്‌ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.















