ചെങ്ങന്നൂർ: ആന എഴുന്നെള്ളിപ്പിനുളള മാർഗനിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ആനയില്ലാതെ തൃപ്പൂത്ത് ആറാട്ട് എഴുന്നെളളത്ത് നടത്തിയതിൽ പ്രതിഷേധവുമായി ഭക്തർ. ഹൈക്കോടതി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ ഉണർന്നു പ്രവർത്തിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും ഭക്തർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം രാവിലെ ആറിനായിരുന്നു മിത്രപ്പുഴ കടവിലേക്കുളള ആറാട്ട്. സാധാരണയായി രണ്ട് ആനകളാണ് തൃപ്പൂത്ത് ആറാട്ട് എഴുന്നെളളത്തിൽ പങ്കെടുക്കുക. ആചാരാനുഷ്ടാനങ്ങളിൽ ഏറെ പ്രസിദ്ധമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ തൃപ്പൂത്തെഴുന്നെളളത്ത്. തൃപ്പൂത്തായ ദേവിയെ ആനപ്പുറത്ത് മിത്രപ്പുഴകടവിലേക്ക് എഴുന്നെളളിക്കും. തൃപ്പൂത്താറാട്ട് കഴിഞ്ഞ് ദേവി ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നെളളുമ്പോൾ മഹാദേവൻ ഭഗവതിയെ എതിരേൽക്കുമെന്നാണ് വിശ്വാസം. അകമ്പടി സേവിക്കുന്ന ആനപ്പുറത്താണ് മഹാദേവന്റെ വിഗ്രഹം എഴുന്നെളളിക്കുക. ആനപ്പുറത്ത് ദേവന്റെയും ദേവിയുടെയും തിടമ്പേറ്റി പ്രദക്ഷിണം ചെയ്ത് പടിഞ്ഞാറേ നടയിൽ എഴുന്നെളളിച്ച് നിർത്തുന്നതാണ് പതിവ്.

ഇത്തവണ തന്ത്രിയുടെ നിർദ്ദേശപ്രകാരം ദേവനെ ഋഷഭ വാഹനത്തിലും ദേവിയെ മയിൽവാഹനത്തിലുമായാണ് എഴുന്നെളളിച്ചത്. മോണിട്ടറിംഗ് കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ കോടതിയുടെ അനുമതി ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് ആറാട്ടിന് ആനയെ എഴുന്നെളളിക്കാൻ കഴിഞ്ഞില്ലെന്നുമാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.
കോടതി നിർദ്ദേശത്തിന്റെ മറവിൽ കാലങ്ങളായി നാട്ടിൽ നടത്തിവരുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ എംവി ഗോപകുമാർ പറഞ്ഞു. ഭക്തർക്ക് വലിയ വേദനയുണ്ടാക്കിയ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഴുന്നെളളത്തിന് ആനയെ ഒഴിവാക്കിയത് ദൗർഭാഗ്യകരമാണെന്നും ഹൈക്കോടതി വിധി പ്രകാരം നിയമങ്ങൾ പാലിച്ച് ക്ഷേത്രത്തിൽ ആനയെ എഴുന്നെളളിക്കാൻ ദേവസ്വം ശ്രമിക്കണമെന്നും ഭക്തജനങ്ങളുടെ കൂട്ടായ്മയായ ശബരീശ്വര സേവാസമിതിയും ആവശ്യപ്പെട്ടു.















