തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ആശങ്കകളും സംശയങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്ന് മുൻ മന്ത്രി വി.എസ് സുനിൽ കുമാർ. അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ച് കാര്യങ്ങൾ പുറത്തുവിടട്ടെയെന്നും സുനിൽ കുമാർ പറഞ്ഞു.
അറിയാവുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ ഗൂഢാലോചനയിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ വന്നാൽ അവർക്ക് മുൻപിലും തെളിവുകൾ ഹാജരാക്കുമെന്നും വി.എസ് സുനിൽ കുമാർ പറഞ്ഞു.
പൂരം ചടങ്ങുകൾ മാത്രമാക്കിയതും വെടിക്കെട്ട് നടത്തില്ലെന്ന് പ്രഖ്യാപിച്ചതും ഉൾപ്പെടെയുള്ള അനിഷ്ട സംഭവങ്ങളുടെ സാഹചര്യം വിശദീകരിച്ചു. ബിജെപി, ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ളവരുടെ പങ്കും നേതാക്കളുടെ ഗൂഢാലോചനയും പറഞ്ഞിട്ടുണ്ട്. പൂരം അലങ്കോലപ്പെട്ടാൽ രാഷ്‌ട്രീയ നേട്ടമുണ്ടാകുമെന്ന് കരുതിയ ആളുകൾക്കൊപ്പം നിന്നവർ ആരൊക്കെയാണ് എന്നതിനെ സംബന്ധിച്ചുളള സംശയങ്ങളും ആശങ്കകളുമാണ് പറഞ്ഞത്.
പൂരം എഴുന്നെളളിപ്പിന് ബാരിക്കേഡ് കെട്ടിയ പൊലീസുകാർ തന്നെയാണ് സുരേഷ് ഗോപിയെ കടത്തിവിട്ടത്. രണ്ട് ദേശത്തെയും ആളുകൾ പൂരം കലങ്ങിയതിൽ ഉത്തരവാദികളല്ല. ചടങ്ങുകൾ പ്രൗഡിയോടെ നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. മേളം നിർത്തിവെക്കാൻ ആരാണ് ഉത്തരവ് നൽകിയത്?. ലൈറ്റ് ഓഫ് ചെയ്യാൻ പറഞ്ഞത് ആരാണ്?. വെടിക്കെട്ട് നിർത്തിവെക്കണമെന്ന് ഉത്തരവ് നൽകിയത് ആരാണെന്നും അതാണ് കണ്ടെത്തേണ്ടതെന്നും സുനിൽ കുമാർ മൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പൂരത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് താൻ വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നു. പക്ഷേ അത് തരാൻ പറ്റില്ല എന്നാണ് പോലീസ് പറഞ്ഞത്. സംഭവസ്ഥലത്ത് ആരാണ് പ്രഖ്യാപനം നടത്തിയത്, ആരുടെയൊക്കെ സാന്നിധ്യം എന്നിവ ഉൾപ്പെടെ അറിയാൻ വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങൾ ചോദിച്ചതെന്നും ഇത് പുറത്തുവിടാൻ പൊലീസ് തയ്യാറാകണമെന്നും വി.എസ് സുനിൽ കുമാർ പറഞ്ഞു.















