ആരോഗ്യം നിലനിർത്താനാണ് വ്യായാമം ചെയ്യുന്നത്. എന്നാൽ അമിതമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെ വ്യായാമം അധികമായാലും എട്ടിന്റെ പണി കിട്ടും. വ്യായാമം ശരീരത്തിന് നൽകുന്ന ഗുണങ്ങൾ എണ്ണിയാലൊടുങ്ങില്ലെന്നത് സത്യമാണ്. രാവിലെയും വൈകുന്നേരവുമായി ചെയ്യുന്ന വ്യായാമമുറകൾ അതിരു കടക്കരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ സ്നേഹോപദേശം. ജിമ്മിന് പുറമേ വ്യായാമത്തിനായി കൂട്ടായ്മകളും ഇന്ന് സജീവമാണ്. യാതൊരു ശാസ്ത്രീയ പരിശീലനങ്ങളും സിദ്ധിക്കാത്തവരാണ് ഇത്തരം കൂട്ടായ്മകൾക്ക് നേതൃത്വം കൊടുക്കുന്നത്. എന്നാൽ ഇത്തരം കസർത്തുകൾ ആരോഗ്യത്തെ ഭാവിയിൽ സാരമായി ബാധിക്കും.
കൂടുതൽ ചെയ്താൽ കൂടുതൽ ആരോഗ്യം ലഭിക്കുമെന്ന മിഥ്യാധാരണയുടെ പുറത്താകാം അധികമാളുകളും കൂടുതൽ നേരം വ്യായാമം ചെയ്യുക. വ്യായാമം അമിതമായാൽ ശരീരത്തിന് ഗുണത്തക്കാളേറെ ദോഷമാകും ചെയ്യുക. താരതമ്യേന സാധാരണ വ്യക്തി ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ മിതമായി വ്യായാമമുറകളോ അല്ലെങ്കിൽ 75 മുതൽ 150 മിനിറ്റ് വരെ കഠിനമായോ വ്യായാമം ചെയ്യാവുന്നതാണ്. ഓരോരുത്തരുടെയും ശാരീരികസ്ഥിക്ക് അനുസരിച്ചാണ് വ്യായാമം ചെയ്യുന്നതിന്റെ പരിധി നിർണയിക്കുന്നത്.
മിതമായ വ്യായാമശീലങ്ങൾ മാനസിക ഉല്ലാസം നൽകും. എന്നാൽ ആഴ്ചയിൽ അഞ്ച് ദിവസത്തിലേറെ അല്ലെങ്കിൽ ദിവസത്തിൽ മൂന്ന് മണിക്കൂറിലേറെ വ്യായാമം ചെയ്യുന്നവർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധർ നൽകുന്നത്. അമിത വ്യായാമം വിഷാദ രോഗത്തിലേക്ക് വരെ നയിച്ചേക്കാം. അമിത വ്യായാമം കാലക്രമേണ പേശിബലം കുറയ്‌ക്കുക, അസ്ഥികളുടെ ആരോഗ്യം ക്ഷയിക്കുക തുടങ്ങിയ അവസ്ഥകളിലേക്കും എത്തിക്കും.
കഠിനമായ ക്ഷീണമാണ് മറ്റൊന്ന്. വ്യായാമം കഴിഞ്ഞാൽ ഉന്മേഷവും ഊർജ്ജസ്വലതയുമാണ് അനുഭവപ്പെടേണ്ടത്. അല്ലാതെ ക്ഷീണമല്ലെന്ന കാര്യം പ്രത്യേകം ഓർക്കുക. ചിലരിൽ അമിത വ്യായാമം ഹോർമോൺ വ്യതിയാനങ്ങൾക്കും കാരണമാകും. സ്ത്രീകളിൽ ആർത്തവചക്രത്തിൽ വ്യത്യാസങ്ങൾ വരാനും സാധ്യതയുണ്ട്. ഹൃദയാരോഗ്യത്തെയും അമിത വ്യായാമം ബാധിക്കും. ജിമ്മിൽ പോയി അമിതമായി വ്യായാമം ചെയ്ത് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്ന വാർത്തകൾ ഇന്ന് പതിവാണ്. ശ്രദ്ധിച്ചില്ലെങ്കിൽ വ്യായാമമുറകളും നിശബ്ദ കൊലയാളികളാകും.















