കോതമംഗലം: ക്ണാച്ചേരിയിൽ യുവാവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് വിമർശനം. എൽദോസ് ആക്രമിക്കപ്പെട്ട ഒരു കിലോമീറ്റർ പ്രദേശത്ത് വഴിവിളക്ക് പോലുമില്ലെന്ന് നാട്ടുകാർ പറഞ്ഞു. പോസ്റ്റിൽ ബൾബ് ഉണ്ട്, പക്ഷെ കത്താറില്ല, ഒരുപാട് നാളായി ഇതിൽ പരാതി പറഞ്ഞിട്ടും ഒരു പ്രയോജനവുമില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. വന്യജീവികളുടെ സൈ്വര്യവിഹാരത്തിന് തടസമാകുമെന്ന മറുപടിയാണ് പലപ്പോഴും പറയുന്നതെന്നും നാട്ടുകാർ പറയുന്നു.
പകൽസമയത്ത് പോലും ആനകൾ ഇറങ്ങുന്ന മേഖലയാണിതെന്നും അവിടെയാണ് ആവശ്യത്തിന് തെരുവുവിളക്ക് പോലും നൽകാതെ അധികൃതർ അലംഭാവം കാട്ടിയതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. എൽദോസിന്റെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. തെരുവുവിളക്കുകൾ കത്തിയിരുന്നെങ്കിൽ എൽദോസിന്റെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നും ഇവർ പറയുന്നു. പോസ്റ്റിൽ എല്ലാം ബൾബ് ഉണ്ട്, പക്ഷെ ഒന്നും പ്രകാശിക്കില്ലെന്ന് ആയിരുന്നു നാട്ടുകാരിൽ ഒരാളുടെ പ്രതികരണം.
ആന എൽദോസിനെ മരത്തിലടിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹ ഭാഗങ്ങൾ ചിന്നഭിന്നമായ നിലയിലായിരുന്നു. റോഡിൽ വെളിച്ചമുണ്ടായിരുന്നെങ്കിൽ എൽദോസിന് ആനയെ കാണാനും രക്ഷപെടാനും കഴിയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. 65 ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിവിടം. എൽദോസിന് മുൻപായി രണ്ട് പേരും ഈ വഴി യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഇവർ തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്. പെട്ടന്നുളള ആക്രമണത്തിൽ ഒഴിഞ്ഞുമാറാനും എൽദോസിനായില്ല.
ഒരു വർഷം മുൻപ് ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ആദിവാസി യുവാവിന്റെ ജീവനും കാട്ടാന ആക്രമണത്തിൽ നഷ്ടമായിരുന്നു. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് ഡിഎഫ്ഒയും ഉദ്യോഗസ്ഥരും അന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒന്നും നടന്നിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ഫെൻസിങ്ങോ ട്രെഞ്ച് സംവിധാനമോ ഏർപ്പെടുത്തണമെന്നും ഉറപ്പല്ല, നടപ്പിലാക്കുകയാണ് വേണ്ടതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. കുട്ടമ്പുഴ പഞ്ചായത്തിലേക്ക് വരുന്ന പുന്നക്കാട് – തട്ടേക്കാട് റോഡിൽ ഉൾപ്പെടെ പകൽ സമയങ്ങളിൽ പോലും ആനകൾ സ്ഥിരമായി ഇറങ്ങുന്നതാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
പ്രതിഷേധം ശക്തമായതോടെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജില്ലാ കളക്ടർ ഉൾപ്പെടെയുളളവർ എത്തുമെന്നാണ് റിപ്പോർട്ടുകൾ.















