ന്യൂഡൽഹി: ഡിസംബറിൽ രാജ്യത്തെ ബിസിനസ് രംഗത്തെ വളർച്ച ഏറ്റവും ഉയർന്ന നിരക്കിലെന്ന് റിപ്പോർട്ട്. നാല് മാസത്തിനിടെ ഏറ്റവും ഉയർന്ന നിരക്കായ 60.7-ലെത്തി. എച്ച്എസ്ബിസി ഫ്ലാഷ് ഇന്ത്യ കോമ്പോസിറ്റ് ഔട്ട്പുട്ട് സൂചിക ഡിസംബറിൽ 60.7-ലെത്തി. നവംബറിൽ ഇത് 58.6 ആയിരുന്നു. സ്വകാര്യ കമ്പനികൾ ചരക്ക്-സേവന മേഖലകളിലെ ഉത്പാദനം വർദ്ധിച്ചതാണ് ഇതിന് പിന്നിൽ.
കൂണുപോലെയാണ് രാജ്യത്ത് ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നത്. ഉത്പാദന മേഖലയിലും സേവന മേഖലയിലും ഒരു പോലെ കുതിപ്പ് പ്രകടമാണ്. പുതിയ ഓർഡറുകൾ, ഉത്പാദനം, തൊഴിലവസരങ്ങൾ, വിതരണം ചെയ്യുന്ന സമയം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് എച്ച്എസ്ബിസി ഫ്ലാഷ് ഇന്ത്യ കോമ്പോസിറ്റ് ഔട്ട്പുട്ട് സൂചിക തയ്യറാക്കുന്നത്. ഇന്ത്യയിലെ ചരക്കുകൾക്ക് ആവശ്യകതയേറുകയാണെന്ന ശുഭസൂചനയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജൂലൈ മാസം മുതൽ ഓർഡറുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.
പണപ്പെരുപ്പം ഉയർന്ന നിരക്കിലാണെങ്കിലും ചെലവ് ഉയരുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും സ്വകാര്യ കമ്പനികൾ കുതിപ്പ് തുടരുകയാണ്. സ്വകാര്യ മേഖലയിലെ ബിസിനസുകൾ പച്ചപിടിച്ചതോടെ അധിക ജീവനക്കാരെ നിയമിച്ചുകൊണ്ട് പ്രവർത്തന ശേഷി മെച്ചപ്പെടുത്തുകയാണ്. ഈ ട്രെൻഡ് വരും വർഷത്തിലും ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.