റാന്നി: ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ബസ് മരത്തിൽ തട്ടി നിന്നതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. ഇലവുങ്കൽ -എരുമേലി റോഡിൽ നാറാണത്തോടിനു സമീപമായിരുന്നു അപകടം.
രാവിലെ എട്ടുമണിയോടെ പമ്പയിൽ നിന്നും കോട്ടയത്തേക്ക് പോയ കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടകരെല്ലാം സുരക്ഷിതരാണ്. ആർക്കും പരിക്കില്ല. കെഎസ്ആർടിസിയുടെ വെളള നിറത്തിലുളള സൂപ്പർ ഡീലക്‌സ് ബസ് ആണ് അപകടത്തിൽപെട്ടത്. വലിയ വളവുളള ഭാഗത്താണ് അപകടം ഉണ്ടായത്.
ഇറക്കം ഇറങ്ങി വന്ന ബസ് വളവിൽ നേരെ പോയി എതിർഭാഗത്തുളള താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസിന്റെ മുക്കാൽ ഭാഗവും താഴ്ചയിലേക്ക് ഇറങ്ങിയ കുത്തനെ
നിലയിലായിരുന്നു. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ബസ് വലിച്ചുകയറ്റി സ്ഥലത്തുനിന്നും നീക്കിയത്.
കൊടും വളവുകളും കയറ്റവുമൊക്കെ ഉളളതിനാൽ സാങ്കേതിക തകരാർ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ബസുകൾ ശബരിമല തീർത്ഥാടനത്തിന് ഉപയോഗിക്കാവൂ എന്നാണ് കെഎസ്ആർടിസിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഏത് സാഹചര്യത്തിലാണ് ബ്രേക്ക് നഷ്ടമായതെന്ന് വ്യക്തമായിട്ടില്ല.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവർ യാത്രക്കാരായ തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അപായ സൂചന ലഭിച്ചതോടെ തീർത്ഥാടകർ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ നടത്തിയിരുന്നു. മരത്തിൽ തങ്ങിനിന്ന ബസിനുള്ളിൽ നിന്നും തീർത്ഥാടകർ സുരക്ഷിതരായി പുറത്തിറങ്ങുകയായിരുന്നു.















