തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിടവാങ്ങൽ സന്ദേശം. ബിഹാർ ഗവർണറായി നിയമിതനായ അദ്ദേഹം രാവിലെ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചിരുന്നു. വൈകിട്ട് ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് കേരളത്തോടുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗം ഗവർണറുടെ ഓഫീസ് പുറത്തുവിട്ടത്.
പ്രിയ സഹോദരീ സഹോദരൻമാരെ, എല്ലാവർക്കും എന്റെ വന്ദനം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. വസുധൈവ കുടുംബകം എന്ന ആശയം ഉൾക്കൊണ്ട് ലോകത്തെ സേവിക്കുന്നവരാണ് കേരളീയർ. മലയാളിയുടെ അദ്ധ്വാനത്തിന്റെ ഗുണം ലഭിക്കാത്ത ഒരു പ്രദേശവും ലോകത്ത് ഇല്ല. കേരളത്തിലെ ജനങ്ങളെ സേവിക്കാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്നും ഗവർണർ പറഞ്ഞു. വീഡിയോ പൂർണമായി മലയാളത്തിലായിരുന്നു.
ഗവർണർ എന്ന നിലയിൽ കേരളത്തിലെ ജനങ്ങളുടെ സന്തോഷത്തിലും ദു:ഖത്തിലും പങ്കുചേരാൻ സാധിച്ചു. നിങ്ങൾ നൽകിയ സ്‌നേഹവും കരുതലും വിശ്വാസവും എന്റെ ജീവിതത്തെ സമ്പന്നമാക്കി. അതിന്റെ ഹൃദ്യമായ ഓർമ്മയും ചാരിതാർഥ്യവും മനസിൽ പേറിയാണ് ഞാൻ യാത്ര പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാക്ഷരത, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്തിന്റെ മുന്നേറ്റം ഇവിടത്തെ ജനങ്ങളുടെ സമർപ്പണത്തിന്റെയും ഒരുമയുടെയും തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വളർച്ച, പാരിസ്ഥിതിക സുസ്ഥിരത, സാങ്കേതിക മികവ്, ഉന്നത വിദ്യാഭ്യാസം, സാംസ്‌കാരിക സംരക്ഷണം എന്നിവയിൽ മികച്ച പുരോഗതി നേടി രാജ്യത്തിന് മാതൃകയാകാൻ കേരളത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി ആദ്യവാരം ബിഹാർ ഗവർണർ ആയി ചുമതലയേൽക്കുമെന്നും നിങ്ങളുടെ പ്രാർഥനയും ആശംസകളും അനുഗ്രഹവും ഉണ്ടാവണമെന്ന്് വിനീതമായി അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. കേരളത്തെ സേവിക്കാൻ നൽകിയ അവസരത്തിന് ഒരിക്കൽകൂടി നന്ദി പറയുന്നു. അതോടൊപ്പം, ലോകമെമ്പാടും ഉള്ള കേരളീയർക്ക് ഹാർദ്ദവമായ നവവത്സര ആശംസകളും നേർന്നുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.















