പത്തനംതിട്ട: അയ്യപ്പസന്നിധിയിൽ നാദ വിസമയം തീർത്ത് പ്രമുഖ ചെണ്ട കലാകാരനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും. അയ്യപ്പന് നാദോപാസന അർപ്പിക്കാനായി ചൊവ്വാഴ്ച രാത്രി മല കയറിയെത്തിയ സംഘം ബുധനാഴ്ച രാവിലെയാണ് സന്നിധാനത്ത് മേള വിസ്മയമൊരുക്കിയത്.
മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരും തായമ്പക നയിച്ചു. മട്ടന്നൂര്‍ അജിത്ത് മാരാര്‍, വെള്ളിനേഴി വിജയന്‍, കല്ലുവഴി ശ്രീജിത്, പുറ്റേക്കാട് മേഘനാദന്‍, തൃക്കടീരി ശങ്കരന്‍കുട്ടി, മട്ടന്നൂര്‍ ശ്രീശങ്കര്‍ മാരാര്‍ എന്നിവര്‍ ചേര്‍ന്ന് താളമൊരുക്കി. കലാമണ്ഡലം ഉണ്ണികൃഷ്ണനും വെള്ളിനേഴി ആനന്ദും ഇടം തലയിലും വെള്ളിനേഴി രാംകുമാര്‍, കീനൂര്‍ സുബീഷ്, തൃശൂര്‍ ശബരി, ഇരിങ്ങാലക്കുട ഹരി എന്നിവര്‍ വലം തലയിലും മട്ടന്നൂരിനെ അനുഗമിച്ചു.
എഡിജിപി എസ് ശ്രീജിത്ത്, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എ അജികുമാര്‍ എന്നിവര്‍ ചേർന്നാണ് മട്ടന്നൂരിനെ സ്വീകരിച്ചത്. തായമ്പകയ്‌ക്കുശേഷം അയ്യപ്പനെ ദര്‍ശിച്ചാണ് സംഘം മടങ്ങിയത്.