തിരുവനന്തപുരം: ഗായകൻ പി ജയചന്ദ്രന്റെ മരണം വല്ലാത്ത ഒരനാഥത്വം ഉണ്ടാക്കുന്ന വിയോഗമാണെന്ന് ഗായകൻ ജി. വേണുഗോപാൽ. നിത്യശ്രുതിലയവും ഗന്ധർവ്വനാദവും രാഗ നിബദ്ധതയും നിറഞ്ഞ ഏതോ ഒരു മായിക ലോകത്തേക്ക് ജയേട്ടൻ മൺമറഞ്ഞിരിക്കുന്നു. ഇനി കൂട്ടിന് അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങൾ മാത്രം ജി വേണുഗോപാൽ സമൂഹമാദ്ധ്യമങ്ങളിലെ ഓർമ്മക്കുറിപ്പിൽ കുറിച്ചു.
തീരെ വയ്യാത്തപ്പോഴും പോയിക്കണ്ടപ്പോഴുമെല്ലാം ‘റഫി സാബ് ‘ ആയിരുന്നു സംസാരത്തിൽ.
മകൾ ലക്ഷ്മിയോട് പറഞ്ഞ് അകത്തെ മുറിയിൽ നിന്ന് ഒരു ഡയറി എടുപ്പിച്ചു. മുഴുവൻ റഫി സാബിന്റെ പടങ്ങളും അദ്ദേഹത്തിന്റെ പാട്ടുകളുടെ വരികളും. പോകുവാൻ നേരം, ഒരിക്കലുമില്ലാത്ത പോലെ, എന്റെ കൈ ജയേട്ടന്റെ കൈയ്ക്കുള്ളിലെ ചൂടിൽ ഒരൽപ്പനേരം കൂടുതൽ ഇരുന്നു. ഇന്നിനി ഒരിയ്‌ക്കലും തിരിച്ചു വരാത്ത കാലഘട്ടവും സ്വർഗ്ഗീയ നാദങ്ങളും ഗാനങ്ങളും അവയുടെ സൃഷ്ടാക്കളുമൊക്കെ എന്നെ വലയം ചെയ്യുന്ന പോലെ, ജി വേണുഗോപാൽ പറഞ്ഞു.
പി. ജയചന്ദ്രനൊപ്പമുള്ള ചിത്രം സഹിതമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഇന്നലെ രാത്രിയായിരുന്നു പി. ജയചന്ദ്രൻ മരണമടഞ്ഞത്. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസ തടസവും അസ്വസ്ഥതയും ഉണ്ടായതിനെ തുടർന്ന് വൈകിട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും അര മണിക്കൂറിനുള്ളിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.
രാവിലെ തൃശൂർ അമല ആശുപത്രിയിൽ നിന്ന് പി. ജയചന്ദ്രന്റെ മൃതദേഹം അദ്ദേഹത്തിന്റെ പൂങ്കുന്നത്തെ വസതിയിലേക്ക് എത്തിച്ചിട്ടുണ്ട്. മരണ വിവരം അറിഞ്ഞ് സഹപ്രവർത്തകരടക്കം നിരവധി പേർ ആശുപത്രിയിലും വീട്ടിലും എത്തി. നാളെയാണ് സംസ്‌കാരം. തൃശൂർ സംഗീത നാടക അക്കാദമിയിൽ ഉൾപ്പെടെ മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കും.















