ന്യൂഡൽഹി: ഗായകൻ പി. ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈവിധ്യമാർന്ന വികാരങ്ങൾ പ്രതിഫലിപ്പിച്ച ഐതിഹാസികമായ ശബ്ദം കൊണ്ട് അനുഗ്രഹീതനായിരുന്നു പി. ജയചന്ദ്രനെന്ന് പ്രധാനമന്ത്രി കുറിച്ചു.
വിവിധ ഭാഷകളിൽ ഭാവതരളമായ ഗാനങ്ങൾ. വരും തലമുറകളുടെ ഹൃദയത്തെയും അത് സ്പർശിച്ചുകൊണ്ടിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു ഭാവഗായകന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മരണത്തിൽ വേദനയുണ്ട്. കുടുംബത്തിന്റെയും ആരാധകരുടെയും ഒപ്പം ഈ വിഷമഘട്ടത്തിൽ ചേർന്നുനിൽക്കുകയാണെന്നും പ്രധാനമന്ത്രി കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരും അനുശോചനം അറിയിച്ചിരുന്നു. ഇന്നലെ രാത്രിയായിരുന്നു മലയാളത്തിന്റെ ഭാവഗായകന്റെ വിയോഗം.
മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 15,000 ത്തിലേറെ ഗാനങ്ങളാണ് പി. ജയചന്ദ്രൻ ആലപിച്ചിട്ടുള്ളത്. മികച്ച പിന്നണി ഗായകനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
തൃശൂർ അമല ആശുപത്രിയിൽ നിന്ന് രാവിലെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ച മൃതദേഹം സംഗീതനാടക അക്കാദമിയിലും പൊതുദർശനത്തിന് വയ്‌ക്കും. അദ്ദേഹത്തിന്റെ പാട്ടുകളെ ആരാധിച്ചിരുന്നവരും രാഷ്‌ട്രീയ, സാംസ്‌കാരിക കലാ രംഗത്തെ പ്രമുഖരും ഉൾപ്പെടെ നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്ക് എത്തിയത്. നാളെയാണ് സംസ്‌കാരം.













