തിരുവനന്തപുരം: സീരിയൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അസിം ഫാസിക്കെതിരെ കേസ്. ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന വനിതാ ജൂനിയർ ആർട്ടിസ്റ്റ് കോ- ഓർഡിനേറ്ററിന്റെ പരാതിയിലാണ് തിരുവല്ലം പൊലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ കെട്ടിടത്തിന് സമീപത്ത് വച്ച് പ്രതി ലൈംഗിക പീഡനം നടത്തണമെന്ന ഉദ്ദേശ്യത്തോടെ പരാതിക്കാരിയെ കടന്നുപിടിച്ചുവെന്നാണ് കേസ്. വിവരം പുറത്തറിഞ്ഞാൽ ഒരു സീരിയലിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് വനിത പരാതിപ്പെട്ടത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ നിരവധി പേരാണ് പലർക്കുമെതിരെ രംഗത്തുവന്നത്. പരാതികളുടെ എണ്ണം കൂടിയതോടെ താരസംഘടനയായ അമ്മ വരെ പിരിച്ചുവിട്ടിരുന്നു. ഇതിനിടയിലാണ് വീണ്ടും സിനിമാ- സീരിയൽ മേഖലയിലെ അതിക്രമം പുറത്തുവരുന്നത്.















